തൊടുപുഴയിൽ വൻ ലഹരി വേട്ട; 50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലും പിടികൂടി
കഞ്ചാവിന് ചില്ലറ വിപണിയിൽ 20 ലക്ഷം രൂപയോളം വിലവരും. ഹാഷിഷ് ഓയിലിന്‍റെ ഇതിന്‍റെ വില കണക്കാക്കിയിട്ടില്ല.
ഇടുക്കി: തൊടുപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവിന് ചില്ലറ വിപണിയിൽ 20 ലക്ഷം രൂപയോളം വിലവരും.
തൊടുപുഴ ബൈപ്പാസിൽ വാഹന പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധന കണ്ട് കാർ ഓടിച്ചിരുന്ന കരിമണ്ണൂർ സ്വദേശി ഹാരിസ് കടന്നുകളയാൻ ശ്രമിച്ചു. ഇതോടെ എക്‌സൈസ് സംഘം കാറിനെ പിന്തുടർന്നു. പിടികൂടുമെന്നായപ്പോൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹാരിസിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കാറിന്‍റെ ഡിക്കിയിൽ ചാക്കിലായിരുന്നു 50 പൊതി കഞ്ചാവ്. ഒരോ പൊതിയിലും ഒരു കിലോ കഞ്ചാവ് വീതമാണ് ഉണ്ടായിരുന്നത്. ഡോറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 10 കുപ്പി ഹാഷിഷ് ഓയിൽ. ഇതിന്‍റെ വില കണക്കാക്കിയിട്ടില്ല.
ചോദ്യം ചെയ്യുന്നതിനിടെ തൊടുപുഴയിലെ സ്വകാര്യ ബസുടമ മാർട്ടിൻ എക്‌സൈസ് സംഘത്തെ മർദിച്ച് ഹാരിസിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇയാളെയും എക്‌സൈസ് സംഘം ബലപ്രയോഗത്തിലൂടെ പിടികൂടി. മാർട്ടിൻ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നാണ് ഹാരിസ് കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിലെ ഇവരുടെ ഏജന്റ് ആരാണെന്നും തമിഴ്നാട്ടിൽ എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് എക്‌സൈസ് അറിയിച്ചു.
മധ്യപ്രദേശ് ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി; ഭാര്യക്കും മകള്‍ക്കും പരിക്ക്