ഗ്രാമിന് എട്ട് ലക്ഷം രൂപ വരെയാണ് പാമ്പിൻ വിഷത്തിന് ലഭിക്കുന്നത്. 2.5 കിലോ ഗ്രാം ഭാരമുള്ള ഈനാംപേച്ചിയുടെ ചെതുമ്പലുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്
റാഞ്ചി: 80 കോടിയിലേറെ വില വരുന്ന 1.2 കിലോ പാമ്പിൻ വിഷവുമായി മൂന്ന് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പാലമു കടുവ സങ്കേതത്തിൽ നിന്നുള്ള സംഘവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അച്ഛനും മകനും അടക്കം മൂന്ന് പേർ അറസ്റ്റിലായത്. പ്രാദേശികമായി ശേഖരിച്ചതാണ് 1.2 കിലോ ഭാരം വരുന്ന പാമ്പിൻ വിഷമെന്നാണ് അധികൃതർ വിശദമാക്കുന്നത്. കള്ളക്കടത്ത് ലക്ഷ്യമിട്ടായിരുന്നു പാമ്പിൻ വിഷം ശേഖരിച്ചത്. ഇവരിൽ നിന്ന് 2.5 കിലോ ഗ്രാം ഭാരമുള്ള ഈനാംപേച്ചിയുടെ ചെതുമ്പലുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വിഷം ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പച്ചമരുന്ന് കടയുടെ പിന്നിൽ കള്ളക്കടത്ത്, രഹസ്യ വിവരത്തിൽ നാളുകളായി നിരീക്ഷണം
20 ലക്ഷം രൂപ വില വരുന്നതാണ് ഈനാം പേച്ചിയുടെ ചെതുമ്പലുകൾ. ബിഹാറിലെ ഔറംഗാബാദ് സ്വദേശിയായ 60കാരൻ മുഹമ്മദ് സിറാജ്, മകനും 36കാരനുമായ മുഹമ്മദ് മിറാജ്, ഹരിഗഞ്ച് സ്വദേശിയായ രാജു കുമാർ ഷോണ്ടിക് എന്നിവരാണ് അറസ്റ്റിലായത്. ഹരിഗഞ്ചിൽ പച്ച മരുന്ന് കട നടത്തുന്നയാളാണ് 50കാരനായ രാജു കുമാർ ഷോണ്ടിക്. പ്രാദേശികമായി അച്ഛനും മകനും ചേർന്ന് പാമ്പിൻ വിഷം ശേഖരിക്കുന്നതായി രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇതിന് പിന്നാലെ ഇവർ രണ്ട് പേരും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നുയ ബിഹാറിൽ നിന്നാണ് അച്ഛനും മകനും അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് രാജുവിനെ ഹരിഗഞ്ചിൽ നിന്ന് അറസ്റ്റിലായത്. ശർക്കര കച്ചവടവും പാമ്പിൻ വിഷത്തിന്റെ കള്ളക്കടത്തും നടത്തിയിരുന്നത് രാജുവായിരുന്നു.
ശേഖരിക്കുന്ന പാമ്പിൻ വിഷം അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കള്ളക്കടത്ത് നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയത്. പാമ്പിൻ വിഷം മരുന്ന് ആയാണ് ഉപയോഗിക്കുന്നത്. ഗ്രാമിന് എട്ട് ലക്ഷം രൂപ വരെയാണ് പാമ്പിൻ വിഷത്തിന് ലഭിക്കുന്നത്. പ്രതികളുടെ ഫോണിൽ നിന്ന് ഇത്തരം കള്ളക്കടത്ത് മാഫിയയിലെ മറ്റുള്ളവരിലേക്ക് എത്താനാകുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ചൈന, വിയറ്റ്നാം അടക്കം നിരവധി രാജ്യങ്ങളിൽ മരുന്നിനായാണ് ഈനാംപേച്ചിയുടെ ചെതുമ്പലുകൾ ഉപയോഗിക്കുന്നത്.


