കടക്കലിലെ പെൺകുട്ടിയുടെ മരണം: ഡിഎന്‍എ ഫലം വന്നു, പീഡിപ്പിച്ചത് അടുത്ത ബന്ധുക്കള്‍, അറസ്റ്റ്
ഡിഎൻഎ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി എന്ന് പൊലീസിനോട് സമ്മതിച്ചു.
കൊല്ലം: കൊല്ലം കടക്കലിൽ ആറ് മാസം മുമ്പ് ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഷിജു, ഷിബു, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി എന്ന് പൊലീസിനോട് സമ്മതിച്ചു.
ഇന്നലെയാണ് ഡിഎൻഎ പരിശോധന ഫലം പൊലീന് ലഭിച്ചത്. ആറ് മാസം മുമ്പ് ജനുവരി 23 നാണ് എട്ടാം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു. ബന്ധുക്കളുടെയടക്കം രക്തം ഉള്‍പ്പടെയുള്ളവ ഡിഎന്‍എ പരിശോധനക്കായി അയച്ചു. ഇന്നലെയാണ് ഡിഎൻഎ പരിശോധന ഫലം പൊലീന് കിട്ടിയത്.
വീട്ടിലെ കിടപ്പ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തകട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. അതിനിടെകുട്ടിയുടെ അമ്മയെ ചിലര്‍ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് ജില്ലാക്രൈബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയും വര്‍ധിച്ചു.