'അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റ സംഭവം ആസൂത്രിതമല്ല'; പൊലീസ് പറയുന്നത്
അട്ടപ്പാടിയില് ആദിവാസി യുവതിക്ക് നേരെ ആക്രമണം ആസുത്രിതമല്ലെന്ന് പൊലീസ്. ഷോളയുരിലെ ബോഡിച്ചാള ഊരിലെ രേഷ്മയ്ക്കായിരുന്നു കുത്തേറ്റത്. ആസൂത്രിത ആക്രമണമല്ലെന്നും കുട്ടികള് കത്തിയെറിഞ്ഞ് പരിശീലിക്കുമ്പോൾ ദിശതെറ്റി അപകടം സംഭവിച്ചതാണെന്നും പൊലീസ് അറിയിച്ചു
പാലക്കാട്: അട്ടപ്പാടിയില് ആദിവാസി യുവതിക്ക് നേരെ ആക്രമണം ആസുത്രിതമല്ലെന്ന് പൊലീസ്. ഷോളയുരിലെ ബോഡിച്ചാള ഊരിലെ രേഷ്മയ്ക്കായിരുന്നു കുത്തേറ്റത്. ആസൂത്രിത ആക്രമണമല്ലെന്നും കുട്ടികള് കത്തിയെറിഞ്ഞ് പരിശീലിക്കുമ്പോൾ ദിശതെറ്റി അപകടം സംഭവിച്ചതാണെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി പെരിന്തല്മണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം . ബ്രിഡ്ജ് സ്കൂൾ അധ്യാപികയാണ് ആക്രമണത്തിനിരയായ രേഷ്മ. ഓൺലൈൻ ക്ലാസിന് പോകുംവഴി പുറകിൽ നിന്ന് ആക്രമിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ പ്രദേശത്തെ സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പുറകിലെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. സ്വകാര്യ തോട്ടമുടമയുടെ സമ്മർദ്ദത്താൽ പൊലീസ് നടപടികൾവൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു
പൊലീസിന്റെ വിശദമായ വിശദീകരണം ഇങ്ങനെ..
ബോഡിച്ചാളയിലെ കുട്ടികൾ മരത്തിൽ കത്തിയെറിഞ്ഞ് പരിശീലിക്കുകയായിരുന്നു. ആ സമയം അതുവഴി കടന്നുപോയ രേഷ്മയുടെ ശരീരത്തിലേക്ക് ദിശതെറ്റിയ കത്തി തറച്ചുകയറി. ആസൂത്രിത ആക്രമണമല്ല. അപകടമുണ്ടാക്കിയത് പ്രായപൂർത്തി ആകാത്ത രണ്ട് പേരാണെന്നും യുവതിയുടെ വിശദമായ മൊഴി കിട്ടിയ ശേഷം കേസ് എടുക്കുമെന്നും ഷോളയൂര് പൊലീസ് അറിയിച്ചു.
തോട്ടമുടമയുടെ സമ്മദ്ദത്തില് നടപടികള് വൈകുന്നെന്നാരോപിച്ച് അഗളിയില് ആദിവാസി ആക്ഷന് കൌണ്സില് പ്രവത്തകർ റോഡ് ഉപരോധിച്ചു. നിരോധനജ്ഞ ലംഘിച്ച് സമരം ചെയ്തതിന് ഇവര്ക്കെതിരെ അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്.