കാസര്‍കോട്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ, രണ്ട് പേർ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട്: തിമിരടുക്കയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്തിനാലുകാരനായ അബ്ദുല്‍ റഹ്മാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് സംഘം ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. നൗഷാദ് എന്നയാളുടെ വീടിന്‍റെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സംഘം തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കാസര്‍കോട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി
ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. കുരുടപദവ് തിമിരടുക്കയിലെ വീട്ടില്‍ ഇരിക്കുകയായിരുന്ന അബ്ദുല്‍ റഹ്മാനെ ഒരു സംഘം വളയുകയായിരുന്നു. ഇരുമ്പ് ദണ്ഡും കത്തിയും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്. യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അതിന് ശേഷമാണ് കാറില്‍ കയറ്റിക്കൊണ്ട് പോയത്. യുവാവിനെ തട്ടിക്കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച മാതാവിനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ യുവാവ് മംഗല്‍പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona