തുണിക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: രണ്ട് പേർ പിടിയിൽ
കോളജ് പരിസരങ്ങളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും. തുണിക്കച്ചവടം നടത്തുന്ന സംഘം എന്ന പേരിൽ വൻതോതിൽ കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചാണ് വിൽപ്പന.
നിലമ്പൂർ: തുണിക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി എന്ന ചെമ്പൻ നാണി (60), ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശി തുവ്വക്കോടൻ റശീദ് (കരിമാടി-40) എന്നിവരാണ് പിടിയിലായത്. ഇരുവരും ഇതിന് മുമ്പും കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടുണ്ട്.
നിലമ്പൂർ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തിൽ പുളിക്കലോടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിൽ കഞ്ചാവുമായി എത്തിയ പ്രതികൾ പിടിയിലായത്. മുഹമ്മദ് ഓടിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയിലും റശീദിന്റെ തോളിൽ തൂക്കിയ ബാഗിലും ഒളിപ്പിച്ച് വെച്ച നിലയിലാണ് 1.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
കോളജ് പരിസരങ്ങളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും. തുണിക്കച്ചവടം നടത്തുന്ന സംഘം എന്ന പേരിൽ വൻതോതിൽ കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചാണ് വിൽപ്പന. ചെറുകിടക്കാർക്ക് വിൽപ്പനക്കായി എത്തിക്കാനായി പോകുന്ന വഴിയാണ് ഇവർ പിടിയിലായത്.