മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

മടിക്കൈ: കാസര്‍കോട് മടിക്കൈ ചരുരക്കിണറില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെര്‍ക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് പ്രതികള്‍ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്.

മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഹൊസ്ദുര്‍ഗ് പൊലീസിന്‍റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ മുഹമ്മദ് ഇജാസും, ഇബ്രാഹിം ബാദുഷയെന്നും ഹൊസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. 24 വയസുകാരാണ് ഇരുവരും.

മാലതട്ടിപ്പറിക്കലും ബൈക്ക് മോഷണവും അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ഡിവൈഎസ്പി. പതിനേഴാം വയസില്‍ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്‍റെ പേരില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മയക്ക് മരുന്ന് വിതരണം ഉള്‍പ്പടെ ആറ് കേസുകളുണ്ട്.

ഇബ്രാഹിം ബാദുഷ മോഷണം തുടങ്ങിയത് 17-ാം വയസിലാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും കര്‍ണാടകത്തിലെ മംഗലാപുരത്തുമായി 12 മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ 16 മാല പൊട്ടിക്കല്‍ കേസുകളാണ് കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 13 കേസിലും പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

Read More : ഭക്ഷണം കഴിക്കുന്നതിനിടെ ഉഗ്ര ശബ്ദം, വീട്ടുകാർ ഞെട്ടി; നെയ്യാറ്റിൻകരയിൽ വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചു