മര്‍ദ്ദിച്ചതിന് പ്രതികാരം; പത്താംക്ലാസുകാരിയെ കുത്തിക്കൊന്നു, മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മുങ്ങി
യുവാവുമൊത്ത് നില്‍കുന്നത് കണ്ടതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് യുവാവ് സുഹൃത്തിന്‍റെ സഹായത്തോടെ ക്രൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചിത്രം: മുംബൈയില്‍ കൊല്ലപ്പെട്ട പതിനഞ്ച് വയസുകാരി അമ്മയ്ക്കും സഹോദരിക്കുമൊപ്പം
മുംബൈ: മുബൈയില്‍ കഴിഞ്ഞ ആഴ്ച കാണാതായ പതിനഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മുംബൈ അന്ധേരി സ്വദേശിനി വന്‍ഷിത റാത്തോഡി(15)നെയാണ് കൊലപ്പെടുത്തിയ ശേഷം യൂണിഫോമില്‍ പൊതിഞ്ഞ് സ്യൂട്ട്കേഴ്സിലാക്കി ഉപേക്ഷിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വന്‍ഷിതയുടെ സുഹൃത്ത് സന്തോഷ് മാക്വാന(21), കൂട്ടാളി വിശാല്‍ അന്‍ഭാവനെ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെച്ചൊല്ലി വന്‍ഷിതയുടെ കുടുംബാംഗങ്ങള്‍ സന്തോഷിനെ നേരത്തെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതതിലുള്ള പ്രതികാരമായാണ് യുവാവ് പത്താം ക്ലാസുകാരിയെ ക്രൂരമായി കൊലപപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 25-ാം തീയതിയാണ് അന്ധേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ വന്‍ഷിതയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകിയിട്ടും തിരിച്ചെത്താഞ്ഞതോടെ വീട്ടുകാര്‍ അന്ധേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഓഗസ്റ്റ് 26-ാം തീയതി പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്‌കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സ്‌കൂള്‍ യൂണിഫോമും സ്യൂട്ട്‌കേസിലുണ്ടായിരുന്നു. അന്വേഷണത്തില്‍ അന്ധേരിയില്‍നിന്ന് കാണാതായ വന്‍ഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷും വിശാലും പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സമൂഹമാധ്യമത്തിലൂടെയാണ് പതിനഞ്ചുകാരിയ സന്തോഷിനെ പരിചയപ്പെടുന്നത്. എട്ടുമാസം മുമ്പാണ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സന്തോഷിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം സന്തോഷിനൊപ്പം പുറത്ത് പോയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. യുവാവുമായി ഒരു ബന്ധവും പാടില്ലെന്നും ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ, ഇതിനുശേഷവും ഇരുവരും തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും തുടര്‍ന്നു.
ഇതോടെ കുട്ടിയുടെ ബന്ധുക്കള്‍ വീണ്ടും യുവാവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. വൈരാഗ്യം മൂത്ത് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 25-ാം തീയതി സ്‌കൂളിലെത്തിയ വന്‍ഷിതയെ ഉച്ചയ്ക്ക് മുമ്പേ സന്തോഷ് എത്തി കൂട്ടിക്കൊണ്ടുപോയി. ബാഗില്‍ മറ്റുവസ്ത്രങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങള്‍ ധരിച്ചാണ് പോയത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലില്‍ എത്തി. ഇവിടെവെച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തില്‍ സന്തോഷ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി സന്തോഷും സുഹൃത്തും അന്ധേരിയില്‍നിന്ന് നായ്ഗാവിലേക്ക് ട്രെയിന്‍ കയറി. യാത്രക്കിടെ റോഡരികില്‍ സ്യൂട്ട്‌കേസ് ഉപേക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷമുള്ള യാത്ര നേരത്തെ യുവാവ് പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ ഇരുവരും വാസി മേഖലയിലേക്കാണ് പോയി. ഇവിടെവെച്ച് ഒരു കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ച് വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു. ഇതിനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിനെ പൊലീസ് ആദ്യഘട്ടത്തില്‍തന്നെ സംശയിച്ചിരുന്നു. അന്വേഷണ ഇയാളും സുഹൃത്തും സ്യൂട്ട്‌കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാല്‍ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ആദ്യദിവസങ്ങളില്‍ കണ്ടെത്താനായില്ല. രണ്ടുപേരുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നത് അന്വേഷണത്തിന് തിരിച്ചടിയായി. കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം പ്രതികള്‍ ഗുജറാത്തിലേക്ക് എത്തുകയും പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പാലന്‍പുരില്‍ എത്തി. യുവാവ് തിരിച്ചെത്തിയതറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ജുഹുവിലെ കുടിലില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read More : മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു