13കാരി മകളുടെ മൊഴി തുമ്പായി; ഭർത്താവിനെ കൊലപ്പെടുത്തിയ നഴ്സും കാമുകനും അറസ്റ്റിൽ
13കാരിയായ മകളോട് വിവരങ്ങൾ തിരക്കിയതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്റെ വായിൽ തുണിതിരുകി അമ്മ കഴുത്ത് ഞെരിക്കുന്നത് താൻ ജനലിലൂടെ കണ്ടെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ഗാസിയാബാദ്: യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിയ്ക്കാൻ പൊലീസിനെ സഹായിച്ചത് 13കാരിയായ മകളുടെ മൊഴി. സംഭവത്തിൽ യുവാവിന്റെ നഴ്സായ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കവിത(29), ഇവരുടെ കാമുകൻ വിനയ് ശർമ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഴ്സ് ഭർത്താവിനെ ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ഇവർ ആശുപത്രിയിൽ പറഞ്ഞത്.
ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു. സ്വഭാവിക നടപടിയുടെ ഭാഗമായി ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പുതപ്പ് ഉപയോഗിച്ച് ഫാനിൽ തൂങ്ങിയെന്നാണ് യുവതി പൊലീസിനോടും ആശുപത്രിയിലും പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചതായി സംശയമുയർന്നതോടെ പൊലീസിനും സംശയമായി. 13കാരിയായ മകളോട് വിവരങ്ങൾ തിരക്കിയതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്റെ വായിൽ തുണിതിരുകി അമ്മ കഴുത്ത് ഞെരിക്കുന്നത് താൻ ജനലിലൂടെ കണ്ടെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
മാവേലിക്കരയില്‍ ഒന്‍പത് മാസമായ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നഴ്സ് കുറ്റം സമ്മതിച്ചു. മദ്യപാനിയായ യുവാവ് പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിർ 29നും വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തു. രാത്രി ഭർത്താവ് ഉറങ്ങിയപ്പോൾ വായിൽ തുണിതിരുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൊലപാതകം ആത്മഹത്യയാക്കി മാറ്റാനാണ് താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുപോയത്. ഇതേ ആശുപത്രിയിൽ തന്നെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമയുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുടെ വാട്സ് ആപ് ചാറ്റുകളിൽ നിന്നും കോൾ ലിസ്റ്റിൽനിന്നുമാണ് വിനയ് ശർമക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.