ഗൗരിക്ക് വളര്‍ത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും എപ്പോഴും തെരുവ് നായകള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു

മീററ്റ്: ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ വിജയം നേടി മുബൈയില്‍ കോളജില്‍ കൗൺസിലിംഗ് തുടങ്ങുന്നതിനായി പോകാനിരിക്കെയാണ് ഗൗരി ത്യാഗി എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. വാട്ടര്‍ ടാങ്കിന്‍റെ മുകളില്‍ നിന്ന് ഗൗരി താഴേക്ക് ചാടുകയായിരുന്നു. ഗൗരി എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തിരുന്നു.

ഗൗരിക്ക് വളര്‍ത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും എപ്പോഴും തെരുവ് നായകള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് താന്‍ എപ്പോഴും ഭക്ഷണം നല്‍കിയിരുന്ന നായ വാഹനം ഇടിച്ച നിലയില്‍ ഗൗരി കണ്ടത്. ഉടന്‍ നായയെ വീട്ടിലേക്ക് കൊണ്ട് വന്ന് അതിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഗൗരി ശ്രമിച്ചു. എന്നാല്‍, അധികം വൈകാതെ നായ ചത്തു.

ഇതോടെ ആകെ വിഷമത്തിലായ ഗൗരി അന്ന് രാത്രി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. പിറ്റേ ദിവസം വീടിന് 300 മീറ്റര്‍ മാത്രം അകലെയുള്ള വാട്ടര്‍ ടാങ്കിന്‍റെ മുകളില്‍ നിന്ന് ഗൗരി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൗരി മാതാപിതാക്കളോടൊപ്പം കങ്കർഖേര ഏരിയയിലെ ശ്രദ്ധാപുരി കോളനിയിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്‌ച ഒരു മുറിവേറ്റ നായയുമായി വീട്ടിലെത്തി ഗൗരി ഒരു മൃഗ ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് നായയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.

പക്ഷേ, കഠിനമായ വേദന അനുഭവിച്ച നായ ഗൗരിയുടെ മുന്നില്‍ വച്ച് ജീവന്‍ വെടിഞ്ഞു. ഇതോടെ തകര്‍ന്നു പോയ ഗൗരിയെ മുത്തശ്ശിയും മറ്റുള്ളവരും ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസം രാവിലെ 9.45 ഓടെ ഗൗരി വീട്ടിൽ നിന്ന് പോയി. പിന്നീട് കുറച്ച് പ്രദേശവാസികൾ ഒരു വാട്ടർ ടാങ്കിന് സമീപം രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗൗരിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കേസിന് താത്പര്യമില്ലെന്ന് ഗൗരിയുടെ പിതാവ് അറിയിച്ചതായി പൊലീസ് പറഞ്ഞു. 

മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്, ഭര്‍ത്താവ് അറസ്റ്റില്‍