ഉത്രയുടെ മരണം; ഭര്‍ത്താവ് സൂരജ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയില്‍, അറസ്റ്റ് ഉടൻ
അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും കല്ലുവാതുക്കൽ സ്വദേശിയുമായ പാമ്പ് പിടിത്തക്കാരനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവായ സൂരജ് ഉൾപ്പടെ നാല് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും ബന്ധുവും കല്ലുവാതുക്കൽ സ്വദേശിയുമായ പാമ്പ് പിടിത്തക്കാരനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
മകൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സൂരജിൻ്റ കുടുംബം പ്രതികരിച്ചു. മകനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. പാമ്പ് പിടുത്തക്കാർ നേരത്തെയും വീട്ടിൽ വന്നിട്ടുണ്ട്. നേരത്തെയും വീട്ടുപറമ്പിൽ നിന്ന് പാമ്പുകളെ കിട്ടിയിട്ടുണ്ട്. സ്വർണ്ണവും പണവും ചോദിച്ച് ബുദ്ധിമുട്ടിച്ചുവെന്ന പരാതിയോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ കുടുംബം, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വസ്തുത പുറത്ത് വരട്ടെ എന്നും പറഞ്ഞു.
അതേസമയം, അരോപണങ്ങളെ നിഷേധിച്ച് സൂരജിന്റെ സഹോദരി രംഗത്തുവന്നു. സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. എന്നാൽ കിടപ്പുമുറിയിൽ നിന്നല്ല, മറിച്ച് മുറ്റത്ത് വച്ചാണ് പാമ്പ് കടിയേറ്റതെന്നും സഹോദരി പറഞ്ഞു. ദുരൂഹ സാഹചര്യത്തിൽ മരിച്ച ഉത്രയുടെ ഭർത്താവ് സൂരജിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരി പറഞ്ഞു. കൊട്ടരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്.
Read More: ഉത്രയുടെ കൊലപാതകം ചുരുളഴിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍
അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം.
Read more: കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സ തുടരവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചു
ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയെന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.
2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രീധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. സൂരജ് പൊലീസിന് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.
Watch Video: സ്ത്രീധനം നല്‍കിയത് നൂറ് പവന്‍ സ്വര്‍ണം, അഞ്ച് ലക്ഷം രൂപ: പോരെന്ന് ഭര്‍തൃവീട്ടില്‍ പരാതി, പിന്നാലെ മരണം