മാധ്യമപ്രവർത്തകന്റെ കൊലപാതകം: പൊലീസ് വാദം തള്ളി കുടുംബം
രത്തൻ സിംഗിന്റെ പേരിലുള്ള ഭൂമിയുടെ വിൽപന സംബന്ധിച്ച് ഒരു സംഘമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭൂമി വിൽപന സംബന്ധിച്ച തർക്കമാണെന്ന പോലീസ് വാദം തള്ളി കുടുംബം. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മാധ്യപ്രവർത്തകന്‍റെ കൊലപാതകം ഉത്തർപ്രദേശ് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം
രത്തൻ സിംഗിന്റെ പേരിലുള്ള ഭൂമിയുടെ വിൽപന സംബന്ധിച്ച് ഒരു സംഘമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്നലെ വീടിന് സമീപത്ത് വച്ച് ഇവരുമായി നടന്ന തർക്കത്തിനിടെ രത്ത സിംഗിനെ ആക്രമികൾ വെടിവച്ചെന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
കേസിൽ പത്ത് പ്രതികളാണ് ഉള്ളതെന്നും പിടിയിലാകാനുള്ളവർക്കായിഅന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി ദേവേന്ദ്ര നാഥ് വ്യക്തമാക്കി.എന്നാൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി കുടുംബം രംഗത്തെത്തി. ഭൂമിത്തർക്കങ്ങളില്ലെന്നും, പൊലീസ് തെറ്റായ വിശദീകരണം നൽകുകയാണെന്നും പിതാവ് വിനോദ് സിംഗ് ആരോപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും നാട്ടുകാരും ബല്ലിയയിലെ ഫഫ്ന ഗ്രാമത്തിൽ പ്രതിഷേധം നടത്തി.
സംഭവത്തിൽ യോഗി സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ്,ബിഎസിപി,എസ്പിപാർട്ടികൾ രംഗത്തെത്തി. പത്രസ്വാതന്ത്ര്യത്തോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ മനോഭാവം അപലപനീയമാണെന്ന് സംഭവം വ്യക്തമാക്കുന്നതായി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
രത്തൻ സിങ്ങിന്റെ വീട് സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രത്തൻ സിംഗിന്‍റെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.