ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന ആരോപണവുമായി യുവതി
പീഡന വിവരം പുറത്ത് പറയാതിരിക്കുവാന്‍ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. എന്നാൽ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് എംഎല്‍എയുടെ ഭാര്യ നെഹ്റു കോളനി പോലീസ് സ്റ്റേഷനില്‍ യുവതിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്. ദ്വാരഹാത് മണ്ഡലത്തില്‍ നിന്നുള്ള മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പീഡന പരാതി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി മസൂറി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ വച്ച് എംഎൽഎ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. എംഎല്‍എയുടെ വീടിന് അടുത്താണ് താന്‍ താമസിച്ചിരുന്നതെന്നും ഈ പരിചയം മുതലാക്കിയാണ് എംഎല്‍എ അടുത്തതെന്നും യുവതി ആരോപിക്കുന്നു.
ഡെറഡൂണിലെ നെഹ്റു കോളനി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി എംഎല്‍എയ്ക്കെതിരെ പരാതി നല്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. യുവതി പിന്നീട് ഗര്‍ഭിണിയായപ്പോള്‍ അത് എംഎല്‍എയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അവരെ സംരക്ഷിക്കാം എന്ന് എംഎല്‍എ വാക്ക് നല്കി. ഡെറാഡൂണിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എംഎല്‍എ തന്റെ കൂടെ വന്നുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം മെയ് 18നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് എംഎല്‍എയാണ് എന്ന് ബോധ്യപ്പെട്ടതായി യുവതി പരാതിയില്‍ അവകാശപ്പെടുന്നു.
പീഡന വിവരം പുറത്ത് പറയാതിരിക്കുവാന്‍ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. എന്നാൽ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് എംഎല്‍എയുടെ ഭാര്യ നെഹ്റു കോളനി പോലീസ് സ്റ്റേഷനില്‍ യുവതിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.
യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.