വാഹന പരിശോധന: കൊല്ലത്ത് രണ്ടിടത്തായി പിടിയിലായത് ബൈക്കും കാറുകളുടെ ബാറ്ററിയും മോഷ്ടിക്കുന്ന സംഘങ്ങൾ
സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടംഗ സംഘത്തെ കൊല്ലം കടയ്ക്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടംഗ സംഘത്തെ കൊല്ലം കടയ്ക്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ച് കാറുകളുടെ ബാറ്ററി വില്‍ക്കുന്ന നാലംഗ സംഘത്തെ കണ്ണനല്ലൂര്‍ പൊലീസും അറസ്റ്റ് ചെയ്തു.
കടയ്ക്കല്‍ സ്വദേശി സഞ്ജു, ചിതറ സ്വദേശി ഡീസല്‍ കുട്ടന്‍ എന്നു വിളിക്കപ്പെടുന്ന അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പൊലീസിന്‍റെ മുന്നില്‍ അകപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അനില്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് സഞ്ജുവിനെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ അനില്‍കുമാറിനെ പിന്നീട് കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ചു വില്‍ക്കുകയാണ് ഇരുവരും ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ഇടവ സ്വദേശികളായ ഷിനാസ്, തന്‍സീര്‍, മുനീര്‍,ഷംനാദ് എന്നീ ചെറുപ്പക്കാരെയാണ് ആഡംബര കാറില്‍ കറങ്ങി നടന്ന് കാറുകളുടെ ബാറ്ററി മോഷ്ടിച്ച കേസില്‍ കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.