ബെവ്കോ ഔട്ട്‍ലെറ്റിൽ മിന്നൽ വിജിലൻസ് റെയ്ഡ്; മദ്യ കെയ്സിനിടയിൽ വരെ അരിച്ചുപെറുക്കി, ഒളിപ്പിച്ച നിലയിൽ നോട്ടുകൾ
രണ്ട് ഔട്ട്‍ലെറ്റുകളിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയെന്നാണ് സൂചന. നിലമ്പൂർ ഔട്ട്‌ലെറ്റിൽ നിന്ന് കണക്കിൽ പെടാത്ത പതിനാറായിരത്തോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പെരിന്തൽമണ്ണ ഔട്ട്‌ലെറ്റിൽ നിന്നും കണക്കിൽപ്പെടാത്ത 20,000ത്തോളം രൂപ പിടിച്ചെടുത്തു.
മലപ്പുറം: മലപ്പുറത്ത് നിലമ്പൂർ, പെരിന്തൽമണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ റെയ്ഡ് നടത്തി വിജിലൻസ്. രണ്ട് ഔട്ട്‍ലെറ്റുകളിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി. നിലമ്പൂർ ഔട്ട്‌ലെറ്റിൽ നിന്ന് കണക്കിൽ പെടാത്ത പതിനാറായിരത്തോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പെരിന്തൽമണ്ണ ഔട്ട്‌ലെറ്റിൽ നിന്നും കണക്കിൽപ്പെടാത്ത 20,000ത്തോളം രൂപ പിടിച്ചെടുത്തു. പല സ്ഥലത്തായി ഒളിപ്പിച്ച നിലയിലാണ് നോട്ടുകൾ.
അതേസമയം, കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനെ കഴിഞ്ഞയാഴ്ച്ച വിജിലൻസ് കയ്യോടെ പിടികൂടിയിരുന്നു. കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകർപ്പ് എടുക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയായിരുന്നു അറസ്റ്റ്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീൻ. ആധാരത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കണ്ണൂർ സ്വദേശിയോട്, ഇയാൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
അപേക്ഷകനെ പലവട്ടം ഓഫീസിൽ വരുത്തുകയും ചെയ്തു. പണം ആവശ്യപ്പെട്ട വിവരം അപേക്ഷൻ തന്നെയാണ് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ നിർദേശം അനുസരിച്ച് കൈക്കൂലിയുമായി ഓഫീസിൽ എത്തി. ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥർ, ഷറഫുദ്ദീനെ കയ്യോടെ പൊക്കുകയായിരുന്നു. നേരത്തെ, കോട്ടയം കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങിയ ഡോക്ടറും പിടിയിലായിരുന്നു.
ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം എസ് സുജിത് കുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവും വാങ്ങിയിരുന്നു.
ഓണത്തിന് ജനത്തെ 'പിഴിയരുത്', വയനാട്ടില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 38 കടകള്‍ക്ക് നോട്ടീസ്