എട്ട് യുപി പോലീസുകാരുടെ കൊലപാതകം: പിന്നിൽ കൊടുംകുറ്റവാളി വികാസ് ദുബൈ
കാണ്‍പ്പൂരിന് സമീപം ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൊടുംകുറ്റവാളി വികാസ് ദുബൈയും സംഘവുമാണെന്ന് വ്യക്തമായി.
ലക്നോ: ഉത്തർപ്രദേശിലെ കാണ്‍പ്പൂരിന് സമീപം ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൊടുംകുറ്റവാളി വികാസ് ദുബൈയും സംഘവുമാണെന്ന് വ്യക്തമായി. കൊലപാതകം അടക്കം അറുപതോളം കേസുകളുള്ള കൊടും കുറ്റവാളിയാണ് വികാസ് ദുബൈ. പൊലീസ് പിടിയില്‍ പലപ്പോഴും പെട്ടിട്ടുള്ള ഇയാള്‍ പലപ്പോഴും പൊലീസിനെ വെട്ടിച്ചും സ്വദീനം ഉപയോഗിച്ചും രക്ഷപ്പെടുകയായിരുന്നു.
ബിത്രു ഗ്രാമത്തില്‍ ഇന്നലെ നടന്നത്
അടുത്തിടെ നടന്ന ഒരു കൊലപാതകത്തില്‍ ഇയാളുടെ പങ്ക് മനസിലാക്കിയ കണ്‍പൂര്‍ പൊലീസിനെ ഡിവൈഎസ്പി നയിച്ച സംഘം ഇയാളുടെ ഗ്രാമമായ ബിത്രുവിലെത്തി. 15 പൊലീസുകാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പൊലീസിന്റെ നീക്കം നേരത്തെ തന്നെ വികാസ് ദുബൈ മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ ഇയാള്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറായി നിന്നിരുന്നു എന്നാണ് മാധ്യമങ്ങളോട് പൊലീസ് പറയുന്നത്.
ഇതിനായി ആദ്യം വികാസിന്റെ ഗ്യാംങ്ങ് ഗ്രാമത്തിലേക്കുള്ള വഴി അടച്ചു. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ തടസങ്ങൾ നീക്കിയാണ് പോലീസ് സംഘം ഗ്രാമത്തിലെത്തിയത്. ഇവിടെ എത്തിയതോടെ ക്രിമനൽ സംഘം കെട്ടടിടങ്ങളുടെ മുകളിൽനിന്ന് വെടിവയ്പ് ആരംഭിച്ചു. അപ്രതീക്ഷിത നീക്കമായതുകൊണ്ട് പോലീസിന് തിരിച്ചടിക്കാൻ സാധിച്ചില്ല. എട്ട് പോലീസുകാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പൊലീസിന്റെ വരവ് സംബന്ധിച്ച് വികാസിന് നേരത്തെ വിവരം കിട്ടിയതായി പൊലീസ് പറയുന്നു. ഈ രീതിയിലു അന്വേഷണം നടക്കുന്നുണ്ട്. പൊലീസിനെതിരായ വെടിവയ്പ്പിന് മുന്‍പേ വികാസ് ഗ്രാമം വിട്ടു എന്നാണ് സൂചന.
കൊള്ളയും കൊലപാതകവും നിറഞ്ഞ വികാസിന്റെ ചരിത്രം
1990 ൽ കൊലപാതകക്കേസുമായാണ് വികാസ് ദുബെയുടെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കലാപം എന്നീ കുറ്റങ്ങൾ പലപ്പോഴായി ചുമത്തപ്പെട്ടു. 2001 ൽ കാൺപൂരിലെ ബിജെപി നേതാവിനെ പിന്നാലെയെത്തി പോലീസ് സ്റ്റേഷനുള്ളിൽ വെടിവച്ചുകൊന്ന സംഭവത്തിൽ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. 2002 ൽ ദുബെ കീഴടങ്ങിയെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.
ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച സിദ്ദേശ്വര്‍ പാണ്ഡെ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ദുബെയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുമായും ദുബെയ്ക്ക് അടുത്ത ബന്ധമാണുള്ളതായാണ് ചില പ്രദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇയാളെ എന്തുകൊണ്ട് സുരക്ഷ നിയമപ്രകാരം നേരത്തെ തടവിലാക്കിയില്ല എന്ന ചോദ്യവും സര്‍ക്കാറിനെതിരെ ഉയരുന്നുണ്ട്.