മദ്യപിച്ചുവന്ന് ക്രൂരമർദ്ദനം; നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി; അറസ്റ്റ്
കൌശലേന്ദ്രയുടെ തലയ്ക്ക് ആഴത്തിൽ 12-14 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പനാജി: നിരന്തരമായ പീഡനം സഹിക്കാനാകാതെ നേവി ഉദ്യോഗസ്ഥനെ ഭാര്യ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ ഐഎൻഎസ് ഹൻസയിലെ എയർക്രാഫ്റ്റ് ഹാൻഡ്ലറായ കൌശലേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൌശലേന്ദ്രയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അന്നേദിവസം മദ്യപിച്ചെത്തിയ കൌശേലന്ദ്ര ഭാര്യയെ മർദ്ദിച്ചു. ഇതോടെ യുവതിയുടെ കരച്ചിൽ കേട്ട് അയൽക്കാർ വീട്ടിൽ എത്തുകയും ഇവരെ സമാധാനിപ്പിച്ച ശേഷം മടങ്ങുകയും ചെയ്തു. എന്നാൽ മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന കൌശലേന്ദ്രയുടെ തലയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൌശലേന്ദ്രയുടെ തലയ്ക്ക് ആഴത്തിൽ 12-14 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന കൌശലേന്ദ്ര സിങ് ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് അയൽക്കാർ പൊലീസിൽ മൊഴി നൽകി.