തന്‍റെ അമ്മയ്ക്ക് രണ്ടുവയസുകാരനോടുള്ള അമിത സ്നേഹത്തില്‍ അസൂയ പൂണ്ടാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ദില്ലി: ദില്ലിയില്‍ രണ്ടുവസുകാരനായ അനന്തിരവനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബി ബാഗ് പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്. 24 കാരിയായ യമുനയാണ് തന്‍റെ സഹോദരന്‍റെ മകനായ രണ്ടുവയുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

യമുനയുടെ ഭര്‍ത്താവ് രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യമുനയും ഭർത്താവ് രാജേഷും തെരുവുകളിൽ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവരാണ്. തന്‍റെ അമ്മയ്ക്ക് രണ്ടുവയസുകാരനോടുള്ള അമിത സ്നേഹത്തില്‍ അസൂയ പൂണ്ടാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്മ സഹോദരന്‍റെ മകനെ സ്നേഹിക്കുന്നത് പോലെ തന്നെ സ്നേഹിക്കുന്നില്ലെന്ന് യുവതി പലവട്ടം പരാതി പറഞ്ഞിരുന്നു. ഒടുവില്‍ അസൂയ മൂത്ത് യുവതി കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഭര്‍ത്താവിന്‍റെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായി പഞ്ചാബി ഭാഗിലെ അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം ഒഴുക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് യമുനയെയും ഭര്‍ത്താവ് രാജേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏറനേരത്തെ തിരച്ചിനൊടുവിലാണ് അഴുക്കുചാലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona