ബിരുദ വിദ്യാര്‍ത്ഥിനി മയ്യഴി പുഴയില്‍ മരിച്ച നിലയില്‍; ദുരൂഹത ഏറുന്നു
രാവിലെ വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ കാണാതായതോടെ വീട്ടുകാർ എടച്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മയ്യഴി പുഴയിൽ മൃതദേഹം കണ്ട വിവരമറിഞ്ഞത്.
കണ്ണൂര്‍: കണ്ണൂർ മയ്യഴി പുഴയിൽ കണ്ടെത്തിയ ബിരുദ വിദ്യാർത്ഥിനിയിടെ മരണത്തിൽ ദുരൂഹത ഏറുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
ഇന്നലെ വൈകീട്ടാണ് വടകര ഏറാമല സ്വദേശി അഞ്ജലിയെ മയ്യഴി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം ബന്ധുക്കളെത്തിയാണ് അഞ്ജലിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ കാണാതായതോടെ വീട്ടുകാർ എടച്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മയ്യഴി പുഴയിൽ മൃതദേഹം കണ്ട വിവരമറിഞ്ഞത്. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണം തന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മൃതദേഹം വൈകീട്ട് ആറ് മണിയോടെ വടകരയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വീട്ടുകാരുടെ മൊഴി പൊലീസിന് ഇതുവരെ എടുക്കാനായിട്ടില്ല. മൊബൈൽ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന ഫലം കൂടി ലഭിച്ച ശേഷമെ അന്തിമ നിഗമനത്തിൽ എത്താനാകൂ.