പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.
ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഇരുപത്തിനാലുകാരിയെ നൂറോളം വരുന്ന സംഘം തട്ടിക്കൊണ്ടുപോയി. വിവാഹാലോചന തള്ളിയതിൽ യുവാവിന്‍റെ പ്രതികാരമായിരുന്നു ആക്രമണവും തട്ടികൊണ്ടുപോകലുമെന്നാണ് ആക്രമണത്തിന് ഇരയായ കുടുംബം പറഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.
സംഭവം ഇങ്ങനെ
തെലങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലെ ആദിബട്ട്ലയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് ഇരച്ചു കയറിയ നൂറോളം പേർ വരുന്ന സംഘമാണ് വീട് തല്ലിതകർത്ത് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയത്. ഇരുപത്തിനാലുകാരിയായ വൈശാലി എന്ന വനിതാ ഡോക്ടറെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ അക്രമികൾ ബന്ധുക്കളെ മർദ്ദിക്കുകയും വീടും കാറും അടിച്ചു തകർക്കുകയും ചെയ്തു. വിവാഹാലോചന നിരസിച്ചതിനെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ അക്രമികൾ യുവതിയെ മോചിപ്പിച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് അക്രമി സംഘം യുവതിയെ വിട്ടയച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കഞ്ചാവ് നൽകി മയക്കിയ ശേഷം പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിലായി എന്നതാണ്. കണ്ണൂർ ആയിക്കര സ്വദേശിയായ ഷഫീഖിനെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരനെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. കഞ്ചാവ് നൽകി മയക്കിയ ശേഷം ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഷഫീഖ് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവിക മാറ്റം ശ്രദ്ധയിൽ പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടി ഉപയോഗിക്കുന്ന ഫോണിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്ക് കിട്ടുന്നത്. ഇക്കാര്യം ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയത്.
കണ്ണൂരിൽ പതിനാലുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ചു, പ്രതി പിടിയിൽ
