കണ്ണൂരിൽ ജാവ ഷോറൂമിൽ കയറി ലക്ഷങ്ങൾ വിലയുള്ള യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്ക് മോഷ്ടിച്ചു! സിസിടിവി ദൃശ്യം പുറത്ത്
ഷോറൂം ഉടമ എം കെ അബ്ദുൾ റയീസ് സി സി ടി വി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കണ്ണൂർ: കണ്ണൂർ ജാവ ഷോറൂമിൽ നിന്ന് ബൈക്ക് മോഷണം പോയി. 3 ലക്ഷത്തോളം വിലവരുന്ന യെസ്ഡി അഡ്വഞ്ചർ സീരീസ് ബൈക്കാണ് മോഷണം പോയത്. മുൻവശത്ത പൂട്ട് തകർത്താണ് പ്രതി മോഷണം നടത്തിയത്. രാവിലെ ബൈക്ക് മോഷണം പോയതറിഞ്ഞ് ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളെല്ലാം ലഭിച്ചു. മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കയറി മോഷ്ടാവ് ബൈക്കുമായി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങളടക്കം സി സി ടി വിയിൽ വ്യക്തമാണ്. ഷോറൂം ഉടമ എം കെ അബ്ദുൾ റയീസ് സി സി ടി വി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനടക്കം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചുവടെ കാണാം.
സംഭവം ഇങ്ങനെ
ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് ഷോറൂമിൽ കള്ളൻ കയറിയത്. മുൻ വശത്തെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് 2,85,000 രൂപ വിലയുള്ള യെസ്ഡി കമ്പനിയുടെ അഡ് വെഞ്ചർ ബൈക്കുമായാണ് കടന്നു കളഞ്ഞത്. ഹൈവേയോട് ചേർന്നുള്ള പള്ളിക്കുന്ന് ചെട്ടി പീടികയിലെ ജാവാ - യെസ്ഡി ഷോറൂമിലാണ് നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്. ബൈക്കിനോടൊപ്പം ഇരുപതിനായിരം രൂപ വില വരുന്ന രണ്ട് ജാക്കറ്റുകളും രണ്ട് ടീഷർട്ടുകളും കള്ളൻമാർ കൊണ്ടുപോയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളനുസരിച്ച് ഏകദേശം 3 മണിയോടെ മാസ്കും, ഗ്ലൗസും, തൊപ്പിയും ധരിച്ച് സ്കൂട്ടറിൽ എത്തിയ കള്ളൻമാർ ഷോറൂമിന്റെ മുൻ വശത്തെ പൂട്ട് തകർത്തതിനു ശേഷമാണ് ഉള്ളിൽ കയറി ഡിസ്പ്ലേ യിൽ വെച്ച വണ്ടി കവർച്ച നടത്തിയത്. കവർച്ച നടത്തിയതുൾപ്പെടെ 9 ബൈക്കുകളാണ് ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്നത്. അകത്ത് കയറിയ കള്ളൻ ബൈക്ക് സ്റ്റാർട്ടാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പുറത്തുപോയി ഇന്ധനം നിറച്ചതിനു ശേഷമാണ് ബൈക്ക് പുറത്തേക്ക് മാറ്റുന്നത്. അതിനു ശേഷം വീണ്ടും അകത്ത് കയറിയ കള്ളൻ ജാക്കറ്റും ടീഷർട്ടും എടുക്കുകയായിരുന്നു. രാവിലെ ഷോറൂം തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ടൗൺ സി ഐ ബിനുമോഹന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് ബ്യൂറോ, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി. കണ്ണൂർ സ്വദേശി അബ്ദുൾ റയീസിന്റെ ഉടമസ്ഥതയിലാണ് ഷോറൂമിലാണ് കവർച്ച നടന്നത്.