കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റുകൾക്ക് റെക്കോർഡ് വില്പന. 44 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ, 12 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് 23-ന് നടക്കും. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്കും വില്പനയിൽ റെക്കോഡ്. 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ ഇതിനകം വിറ്റുതീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന. 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

കഴിഞ്ഞ വർഷം 4287350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്. വിഷു ബമ്പർ നറുക്കെടുപ്പ് 23 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.


