മന്ത്രവാദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ്‌ നദിയില്‍ മുക്കിക്കൊന്നു.

അലിഗഡ്‌: മന്ത്രവാദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ്‌ നദിയില്‍ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ മാന്‍പാല്‍, സാന്തദാസ്‌ ദുര്‍ഗാദാസ്‌ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ്‌ സംഭവം. മാന്‍പാല്‍ ഭാര്യയെ നദിയില്‍ മുക്കിക്കൊല്ലുന്നത്‌ ഇവരുടെ മകന്‍ കണ്ടു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന്‌ മകനെ ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യം നടത്തിയശേഷം മാന്‍പാലും കൂടെയുണ്ടായിരുന്ന മന്ത്രവാദി സാന്തദാസ്‌ ദുര്‍ഗാദാസും നദി നീന്തിക്കടന്ന്‌ ബദാവുന്‍ ജില്ലയിലേക്ക്‌ രക്ഷപ്പെടുകയും ചെയ്‌തു.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ്‌ പൊലീസ്‌ നടപടി സ്വീകരിച്ചത്‌. മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന്‌ ഭര്‍ത്താവ്‌ തന്നെ നിര്‍ബന്ധിക്കുകയാണെന്ന്‌ യുവതി ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സഹോദരനെ അറിയിച്ചിരുന്നു. വ്യാഴാഴ്‌ച്ച സഹോദരിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചതായാണ്‌ മനസ്സിലാക്കാനായതെന്നും ഇയാള്‍ പൊലീസിനോട്‌ പറഞ്ഞു.

സഹോദരന്‍ തിരികെപ്പോയ ശേഷമാണ്‌ ഭാര്യയെയും കൂട്ടി മാന്‍പാല്‍ വീടിന്‌ സമീപത്തുള്ള നദിയിലെത്തിയതും കൊലപാതകം നടത്തിയതും. മന്ത്രവാദിയെയും ഇവിടേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രവാദി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും വന്‍തോതില്‍ ഹെറോയിന്‍ കൈവശം വച്ചതിന്‌ കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നെന്നും പൊലീസ്‌ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred