അമ്മാവന്റെ വീട്ടില്‍ പാർട്ടിക്ക് പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ
ഡിസംബർ രണ്ടിന് രാത്രി ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പെൺകുട്ടി അമ്മാവന്റെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്.
റായ്പൂർ: ഇരുപതുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലാണ് സംഭവം. പത്തൊമ്പത്, ഇരുപത് വയസിനിടയിൽ പ്രായമായവരാണ് പ്രതികളെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ടെക്ചന്ദ് ധർവ്, സീതാറാം പട്ടേൽ, മയാറം, ആനന്ദ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രത്രിയോടെ വിവധ പ്രദേശങ്ങളിൽ നിന്നായി ഇവരെ പിടികൂടുകയായിരുന്നു.
ഡിസംബർ രണ്ടിന് രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ പെൺകുട്ടി അമ്മാവന്റെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മാവന്റെ വീടിനടുത്തുള്ള സ്ഥലത്ത് മാലിന്യം കൊണ്ടിടാൻ പോയപ്പോൾ യുവതിയെ നാല് പ്രതികളും ചേർന്ന് തട്ടിക്കൊണ്ടുപോകുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവ ശേഷം പ്രതികൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഞായറാഴ്ചയാണ് യുവതി ഇക്കാര്യം ഒരു ബന്ധുവുനോട് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.