വിവാഹശേഷം ഭർത്താവ് തന്നോട് കാണിക്കുന്ന താൽപ്പര്യക്കുറവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട യുവതി തന്റെ വാടകവീട്ടിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചു
മെയിൻപുരി: ഒരു കോടി രൂപ സ്ത്രീധനം വാങ്ങി വിവാഹം ചെയ്തിട്ടും ഭർത്താവിന് താൽപര്യം മറ്റ് പുരുഷന്മാരെ. പ്രകൃതി വിരുദ്ധ ലൈംഗിതകയുടെ പേരിലും സ്ത്രീധന പീഡനത്തിനും ഭർത്താവിനെതിരെ പരാതിയുമായി യുവതി. ഉത്തർ പ്രദേശിലെ മെയിൻപുരി സ്വദേശിയായ രൂപാലി ഗുപ്തയെന്ന യുവതിയാണ് ഭർത്താവ് ശിവം ഗുപ്തയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് ഏതാണ്ട് ഒരു കോടിയോളം രൂപ സ്ത്രീധനമായി നൽകിയിട്ടും, ഭർത്താവിന് തൃപ്തിയാകാതെ 50 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെട്ട് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി.
മുംബൈയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ശിവം മാസത്തിൽ കുറച്ചുദിവസം മാത്രമാണ് നാട്ടിൽ വന്നിരുന്നത്. വിവാഹശേഷം ഭർത്താവ് തന്നോട് കാണിക്കുന്ന താൽപ്പര്യക്കുറവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട യുവതി തന്റെ വാടകവീട്ടിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചു. 2025 ജൂണിൽ ഈ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഭർത്താവ് മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി പ്രകൃതിവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നത് കണ്ടെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഈ സംഭവം യുവതിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കി. എം ടെക് ബിരുദധാരിയായ ശിവം ഗുപ്തയ്ക്ക് 2.5 ലക്ഷം രൂപയാണ് ശമ്പളമെന്നും യുവതി പരാതിയിൽ വിശദമാക്കി.
ദൃശ്യങ്ങളെക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്. ഭയപ്പെട്ടതിനാലാണ് പരാതി നൽകാൻ വൈകിയത്. ആദ്യം പൊലീസ് സ്റ്റേഷനിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും അതിനുശേഷം ഏപ്രിൽ 29-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. രഹസ്യ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.


