കണ്ണൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതി ജീവനൊടുക്കി
ചൊവ്വാഴ്ച രാവിലെ ഇന്‍റർവ്യു ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലിൽ മുറിയെടുക്കുന്നത്
കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടെക്‌സ്റ്റൈൽ സ്ഥാപനത്തിൽ ഇൻറർവ്യു ഉണ്ടെന്ന് പറഞ്ഞായിരുന്നു യുവതി ഹോട്ടലിൽ മുറിയെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
കോട്ടക്കുന്ന് സ്വദേശിയായ അഖിലയെ ഇന്നലെ രാത്രി കണ്ണൂർ പുതിയ തെരുവിലെ രാജ് റെസിഡൻസിയിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇന്‍റർവ്യു ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലിൽ മുറിയെടുക്കുന്നത്. ബുധനാഴ്ച വൈകിട്ട് മുറി വൃത്തിയാക്കാൻ വന്ന ജീവനക്കാരി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് മറ്റ് ജീവനക്കാരുടെ സഹായത്തോടെ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
വളപട്ടണം പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഖിലയെയും സഹോദരിയെയും മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് പരിശോധനയിൽ മനസിലായി. അഖില കുറച്ചുമാസങ്ങളായി സഹോദരിക്കൊപ്പം ധർമ്മശാലയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് മറ്റ് ബന്ധുക്കളുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിക്കും.
യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍