കൊല്ലം ടോൾ പ്ലാസയിൽ യുവാവിനെ അക്രമിച്ച സംഭവം; പ്രതി ഒരാള്‍ മാത്രം, അറസ്റ്റ് രേഖപ്പെടുത്തി
കേസിൽ ലഞ്ജിത്ത് മാത്രമാണ് പ്രതി. നേരത്തെ കസ്റ്റഡിയിൽ എടുത്ത കാർ യാത്രികനായ അഭിഭാഷകൻ മർദിച്ചില്ലെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി.
കൊല്ലം: കൊല്ലം ടോൾ പ്ലാസയിൽ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വർക്കല സ്വദേശി ലഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ലഞ്ജിത്ത് മാത്രമാണ് പ്രതി. നേരത്തെ കസ്റ്റഡിയിൽ എടുത്ത കാർ യാത്രികനായ അഭിഭാഷകൻ മർദിച്ചില്ലെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി.
സംഭവത്തിൽ രണ്ടു പേരെയാണ് കസ്ററഡിയിലെടുത്തത്. വർക്കല സ്വദേശികളായ ലഞ്ജിത്, ഷിബു എന്നിവരെയാണ് അഞ്ചാലുമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതില്‍ ഷിബു മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മര്‍ദ്ദനത്തിനിരയായ അരുണ്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ്, ലഞ്ജിത്തിന്‍റെ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയത്.
കാവനാട്ടെ ടോൾ ബൂത്തിൽ യുവാവിന് മർദനമേറ്റതിന് പിന്നാലെ തന്നെ പ്രതികളെ കണ്ടെത്താൻ അഞ്ചാലുമൂട് പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തിയത്. വർക്കല സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നു തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു. തന്റെ സുഹൃത്തായ ലഞ്ജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ഷിബു പൊലീസിനോട് പറഞ്ഞത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയായിരുന്നു മർദനം. ഇന്ന് ഉച്ചയോടെ നാവായി കുളത്ത് നിന്നും മുഖ്യ പ്രതിയായ ലഞ്ജിത്തിനെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അതേസമയം പരിക്കേറ്റ കുരീപ്പുഴ സ്വദേശിയായ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ കൈക്കും കാലിനും സാരമായ പരിക്കാണുള്ളത്.
Read Also: മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല
അട്ടപ്പാടിയിലെ മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന്‍റെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി തള്ളി. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷിഫാൻ പിടിയിലായത്. ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ച പണമാണ് ഇതെന്നാണ് സംശയിക്കുന്നത്.
അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16 ന് പരിഗണിക്കും. മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
Read Also: നടിയെ ആക്രമിച്ച കേസ്: അതിജീവിത ഹൈക്കോടതിയിൽ, ' പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ വിചാരണ വേണ്ട'