വോൾവോ ബസിൽ യാത്ര ചെയ്ത യുവാവിൽ നിന്ന് പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവ്
അമരവിള ചെക്ക്പോസ്റ്റിൽ വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ വോൾവോ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. പുനലൂർ സ്വദേശി ഷഹീറാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ എക്സൈസാണ് കഞ്ചാവ് കണ്ടെത്തിയത്.
അതേസമയം, മർത്താണ്ഡത്ത് ആഡംബര കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. രാജസ്ഥാൻ സ്വദേശി പ്രകാശ്, ബാംഗ്ലൂർ സ്വദേശി രാജേഷ് എന്നിവരാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം മാർത്താണ്ഡത്തു വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
Read more: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ; അറസ്റ്റ് ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസില്‍
അതിനിടെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ. ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരി വയൽ നൗഫൽ (44) എന്നിവരാണ് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി കണ്ണംപറമ്പ് വെച്ച് പിടിയിലായത്.
കോഴിക്കോട് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ( ഡൻസാഫ് ) ചെമ്മങ്ങാട് സബ് ഇൻസ്പെക്ട്ടർ അനിൽ പി.പി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ. അക്ബർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലാവുന്നത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് ഐ പി എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്കോഡ് വളരെ കാലമായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു.