' ഞാന്‍ മാല മോട്ടിച്ചിട്ടില്ല'; കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി യുവാവ് ആത്മഹത്യ ചെയ്തു
മാല മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ കള്ളകേസിൽ പൊലീസ് കുടുക്കുമെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ
പാലാ: കോട്ടയം പാലായിൽ പൊലീസ് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു . മേലുകാവ് പൊലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു പാലാ കടനാട് സ്വദേശി രാജേഷിന്റെ ആത്മഹത്യ. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നാണ് പൊലീസിന്റെ വിശദീകരണം
മാല മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ കള്ളകേസിൽ പൊലീസ് കുടുക്കുമെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. പൊലീസ് പീഡനത്തെ തുടർന്നാണ് രാജേഷിന്റെ ആത്മഹത്യ എന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മാലമോഷണം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു.
മോഷണസംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. മോഷണമുതൽ പണയംവെച്ചതും രാജേഷ് ആണ്. മോഷ്ടാക്കൾക്ക് വാഹനം വാടകയ്ക്ക് എടുത്ത് നൽകിയതും രാജേഷ് ആണ്. പോലീസ് മർദിച്ചുവെന്ന രാജേഷിന്റെ പരാതിയിൽ മജിസ്ട്രേറ്റിന് നിർദ്ദേശത്തെ തുടർന്ന് രണ്ടാം ഘട്ടം മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മർദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ടും പോലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു. പൊലീസ് പീഡനത്തിൽ നടപടി ആവശ്യപ്പെട്ട് പിസി തോമസിന്റെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചു.