വയനാട്ടില്‍ യുവാവിന് വെട്ടേറ്റു; അജ്ഞാത സംഘമെന്ന് പരാതി, മദ്യലഹരിയിലുണ്ടായ തർക്കമെന്ന് പൊലീസ്
മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പന്നിഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കങ്ങളും ഉണ്ട്.
കല്‍പ്പെറ്റ: വയനാട് മീനങ്ങാടിയിൽ യുവാവിന് കത്തികൊണ്ട് വെട്ടേറ്റു. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലക്കാട് സ്വദേശിയായ സിബി തോമസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂന്ന്പേരടങ്ങുന്ന അജ്ഞാത സംഘം ആക്രമിച്ചെന്നാണ് പരാതി. കത്തി കൊണ്ട് സിബി തോമസിന്‍റെ തലയ്ക്ക് വെട്ടേറ്റു.
പരിക്കേറ്റ സിബി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രി പിറകിൽ നിന്നുള്ള ആക്രമണമായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിബി പറയുന്നു. മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പന്നിഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കങ്ങളും ഉണ്ട്. സംഭവത്തില്‍ മീനങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരു മാസം മുൻപ് മീനങ്ങാടി ടൗണിൽ വെച്ച് പൊലീസ് മർദിച്ചെന്ന് ആരോപിച്ച് സിബി രംഗത്ത് എത്തിയിരുന്നു. മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി. തനിക്കെതിരെയുള്ള ക്രിമനൽ കേസുകൾ പൊലീസ് കെട്ടിച്ചമച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും സിബി പരാതി നൽകിയിരുന്നു. ഇതിനിടെയാണ് സിബിയ്ക്ക് വെട്ടേൽക്കുന്നത്. സിബിയുടെ സുഹൃത്തുകളുമായി മദ്യലഹരിയിലുണ്ടായ തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.
Read More : മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തി, സ്നേഹം നടിച്ച് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍