കുട്ടിക്കൊപ്പം ആശുപത്രിയിലെത്തിയ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ഡോക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ
വനിതാ നഴ്സുമാർ അടക്കം നോക്കി നിക്കുമ്പോഴായിരുന്നു മർദ്ദനം. ആശുപത്രി സംരക്ഷണ നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് അവധിക്കെത്തിയത്.
കുട്ടിക്കൊപ്പം ആശുപത്രിയിലെത്തിയ ഭാര്യയോട് ഡോക്ടർ സംസാരിച്ചത് ഇഷ്ടപ്പെടാതെ ഡോക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ആലുവ പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജീസൺ ജോണിയാണ് ഓഗസ്റ്റ് മൂന്നിന് ആക്രമിക്കപ്പെട്ടത്. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടർക്കെതിരായ അതിക്രമത്തിൽ ഐഎംഎ അടക്കമുള്ള വിവിധ സംഘടനകളിൽ നിന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇന്നലെ രാത്രി ഇയാൾ കീഴടങ്ങുകയായിരുന്നു. ഇന്ന് കബീറിനെ കോടതിയിൽ ഹാജരാക്കും. ഭാര്യയ്ക്കും ഒമ്പതുവയസുള്ള കുട്ടിയുമായി ആശുപത്രിയിൽ എത്തിയ ഇയാൾ ഭാര്യയെ ഡോക്ടർ പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കൊവിഡ് ബാധിതയായിരുന്ന ഭാര്യ തഖ്ദീസ് ആശുപത്രിയിലെത്തുമ്പോള് കൊവിഡ് നെഗറ്റീവായിരുന്നുവെന്നാണ് ഇയാളുടെ വാദം. പനിയും വയറുവേദനയും ഉണ്ടായിരുന്ന കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
വനിതാ നഴ്സുമാർ അടക്കം നോക്കി നിക്കുമ്പോഴായിരുന്നു മർദ്ദനം. ആശുപത്രി സംരക്ഷണ നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് അവധിക്കെത്തിയത്. അതേസമയം ഡോക്ടർക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കൊവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തി ഡോക്ടർമാർ സമരത്തിനിറങ്ങുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona