തന്‍റെ മരണമൊഴിയിലാണ് പെണ്‍കുട്ടി കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് വെളിപ്പെടുത്തിയത്.

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച ആത്മഹത്യശ്രമം നടത്തിയത്. തിങ്കളാഴ്ചയാണ് ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ മരണമൊഴിയിലാണ് പെണ്‍കുട്ടി കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് വെളിപ്പെടുത്തിയത്. ശിവകാശി മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് പതിനേഴുകാരിയുടെ മൊഴി എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശിവകാശി ടൌണ്‍ പൊലീസ് കേസില്‍ കോവില്‍പ്പടി സ്വദേശിയായ വിക്കി എന്ന് വിളിക്കുന്ന വെങ്കിടേഷിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 21 വയസാണ്.

മിസ് കോള്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുമാസങ്ങള്‍ക്കിടയില്‍ തന്നെ ഈ ബന്ധം വളര്‍ന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി പറയുന്നത്. പിന്നീട് ഈ വാഗ്ദാനത്തില്‍ പിന്‍മാറിയ വെങ്കിടേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുകര്‍ക്കും മറ്റും അയച്ചുനല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. 

തുടര്‍ന്നാണ് വെള്ളിയാഴ്ച പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പോക്സോ പ്രകാരമാണ് വെങ്കിടേഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

(Alert: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പ്രതിസന്ധികളില്‍ അതിജീവനത്തിന് ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ഉറപ്പാക്കുക Helpline Number: 1056)