മുർതസയുടെ ആദ്യ ഭാര്യയുടെ മകനായ മുഹമ്മദ് മുസ്തഫയ്ക്ക് നേരത്തെ തന്നെ രണ്ടാനമ്മയായ ഷക്കീലയോട് പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ദില്ലി: ചോദിച്ച പണം കൊടുക്കാത്തതിന് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് മുസ്തഫ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹാദർഗഡിലെ പഞ്ചർ റിപ്പയർ ഷോപ്പ് ഉടമയായ മുഹമ്മദ് മുർതാസിന്‍റെ ഭാര്യയാണ് കൊല്ലപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

മുഹമ്മദ് മുർതസ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ ആദ്യഭാര്യ ബിഹാറിലാണ് താമസം. മുർതസയുടെ ആദ്യ ഭാര്യയുടെ മകനായ മുഹമ്മദ് മുസ്തഫയ്ക്ക് നേരത്തെ തന്നെ രണ്ടാനമ്മയായ ഷക്കീലയോട് പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ, കുറച്ച് പണം വേണമെന്ന് മുഹമ്മദ് മുസ്തഫ ഷക്കീലയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഷക്കീല പണം നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ മുസ്തഫ കത്തിയുപയോഗിച്ച് ഷക്കീലയെ കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും പോയ മുസ്തഫയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകകുറ്റം ചുമത്തി കേസ് എടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രണവ് തയാൽ പറഞ്ഞു.