ഏതാണ്ട് ഒരു മണിക്കൂറോളം തെരഞ്ഞ് വിവിധ കളറിലും സൈസിലുമുള്ളവ ഇട്ട് നോക്കിയാണ് ഒടുവിൽ പാകമായത് തെരഞ്ഞെടുത്തത്

ബോഡിനായ്ക്കന്നൂർ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വസ്ത്ര വ്യാപാര ശാലയിൽ മോഷ്ടിക്കാനെത്തിയ കള്ളൻ അടിച്ച് മാറ്റിയത് പണം മാത്രമല്ല മറിച്ച് തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും. സംഭവത്തിൽ ബോഡിനായ്ക്കന്നൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബോഡിനായ്ക്കന്നൂർ ടൗണിലെ ഫാഷൻ മെൻസ് വെയറിലാണ് സംഭവം. കടയുടെ പൂട്ട് ഇരുമ്പു ദണ്ഡുപയോഗിച്ച് തകർത്താണ് കള്ളൻ അകത്തു കടന്നത്. കടക്കുള്ളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ മോഷ്ടാവിന് പുതിയവ ഇടണമെന്ന് ആഗ്രഹം.

Add Asianetnews as a Preferred SourcegooglePreferred

ഒട്ടും വൈകിയില്ല, ഉടുത്തിരുന്നവ ഊരിയെറിഞ്ഞു. എന്നിട്ട തനിക്ക് പാകമായവ തെരയാൻ തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം തെരഞ്ഞ് വിവിധ കളറിലും സൈസിലുമുള്ളവ ഇട്ട് നോക്കിയാണ് ഒടുവിൽ പാകമായത് തെരഞ്ഞെടുത്തത്. ഇതിനു ശേഷം കടയിലെ ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപയും ഇയാൾ മോഷ്ടിച്ചു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രസകരമായ ദൃശ്യങ്ങൾ കണ്ടത്.

പൊലീസ് നായയുടെയും വിരലടയാള വിദഗ്ദ്ധരുടെയ സഹായത്തോടെ അന്വഷണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ടൗണിനു സമീപത്തെ കൃഷ്ണനഗറിൽ രണ്ടു വീടുകളിലും മോഷണം നടന്നിട്ടുണ്ട്. 20 പവനോളം സ്വർണം നഷ്ടപ്പെട്ടു. സിസിടിവിയിൽ മൂന്നു പേർ മുഖം മൂടി അണിഞ്ഞ് പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. രണ്ടിടത്തും ഒരേ രീതിയിൽ കതക് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തമിഴ് നാട് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം