15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പാലക്കാട് യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം നേടിയത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം പതിനഞ്ചുകാരി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസാണ് സംഭവം അന്വേഷിച്ച് രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത് യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.
കേസിൻ്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം ഇത്രയും കാലം മറച്ചുവച്ചോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.