റഫീസ് മാറഞ്ചേരി എഴുതുന്നു: യാത്രാ സഹായിയായി സൈക്കിള്‍  വാടകയ്ക്ക് കൊടുക്കുന്നൊരു  കടയുണ്ടാകും.ആ കടയായിരുന്നു ആ പ്രദേശത്തുകാരുടെ മുഴുവന്‍ ജീവിതത്തെയും മുന്നോട്ടു നയിച്ചിരുന്നത്

പോസ്റ്റുമാന്റെ സൈക്കിള്‍ കാണുമ്പോഴേ ഗള്‍ഫുകാരന്റെ ഭാര്യയുടെ നെഞ്ചിടിപ്പ് കൂടും! ഡ്രാഫ്റ്റ് , അതോ കത്തോ, ഡ്രാഫ്റ്റ് ആയാല്‍ പോസ്റ്റുമാനും സന്തോഷം, കൈമടക്കു കിട്ടും. സൈക്കിളില്‍ വെളുത്ത താടിയുള്ള നിറഞ്ഞ പുഞ്ചിരിയുമായി വന്നിരുന്ന അദ്ദേഹം അനിവാര്യമായി വിരമിക്കലിലേക്ക് മാറി വിശ്രമ ജീവിതമാരംഭിച്ചപ്പോള്‍ സൈക്കിളും മറഞ്ഞു. പകരം വന്ന പോസ്റ്റുമാന്‍ കാലത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചു.

പുഞ്ചപ്പാടത്തിനു നടുവിലെ നൂല് പോലെ കാണുന്ന വരമ്പിലൂടെയും ഇടവഴികളിലൂടെയും പൊതു നിരത്തിലും കിണി കിണിം മുഴക്കി പാഞ്ഞിരുന്ന സൈക്കിള്‍ വെറുമൊരു ഇരു ചക്രവാഹനം മാത്രമായിരുന്നില്ല. അതിന്റെ കിണി കിണിം നാദം ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു. ആളെണ്ണി ബൈക്കും കാറും ഉമ്മറത്ത് ഇടംപിടിക്കുന്നതിനു മുമ്പ് പല വീടുകളിലും ഒരംഗത്തെ പോലെ അവനുണ്ടായിരുന്നു. ബാല്യത്തില്‍ സൈക്കിളിന്റെ ടയര്‍ (വട്ട് എന്ന് അന്ന്..) ഉരുട്ടി ലഭിക്കുന്ന അറിവായിരുന്നു പിന്നീട് സൈക്കിള്‍ ചവിട്ട് പഠിക്കുവാനുള്ള അടിസ്ഥാന യോഗ്യത..

പുലര്‍ക്കാലത്ത് കോഴി കൂവുന്നതിന്റെ കൂടെ പാല്‍ക്കാരന്റേയുംയും പത്രക്കാരന്റെയുംയും ബെല്ലടിയും മുഴങ്ങിയിരുന്ന ഗ്രാമങ്ങള്‍. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നുവരെ പത്രവിതരണക്കാരനായി തുടരുന്ന ശേഖരേട്ടനടക്കം അവരില്‍ പലരുമിന്ന് സ്‌കൂട്ടറിലേക്ക് വഴി മാറി.

ഇന്നത്തെ മോട്ടോര്‍ വാഹന പെരുപ്പത്തിനും റെന്റ് എ കാര്‍ / ബൈക്ക് സംസ്‌കാരത്തിനും മുമ്പ് നാട്ടിന്‍ പുറത്തുകാരുടെ യാത്രാ സഹായിയായി സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നൊരു കടയുണ്ടാകും.ആ കടയായിരുന്നു ആ പ്രദേശത്തുകാരുടെ മുഴുവന്‍ ജീവിതത്തെയും മുന്നോട്ടു നയിച്ചിരുന്നത്. രാവിലെ കൊണ്ട് പോയി വൈകിട്ട് തിരിച്ചു ഏല്‍പിക്കുന്ന ദൂര സ്ഥലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍, സെക്കന്‍ഡ് ഷോ സിനിമ കാണാനായി രാത്രി വാങ്ങി രാവിലെ തിരിച്ചു എല്‍പ്പിക്കന്നവര്‍, കുടുംബ വീടുകളില്‍ പോകാനും ചില്ല്വാനം വാങ്ങാനും ചരക്കു കൊണ്ട് വില്‍ക്കാനുമായി മണിക്കൂര്‍ വ്യവസ്ഥയില്‍ വാടകക്കെടുക്കുന്നവര്‍, സൈക്കിള്‍ റാലിക്കായി എല്ലാ സൈക്കിളും ബുക്ക് ചെയ്യുന്ന രാഷ്ട്രീയക്കാര്‍... അങ്ങനെ നീളുന്ന ഉപഭോക്താകളുടെ പട്ടിക. ചവിട്ടി ചവിട്ടി ക്ഷീണിക്കുമ്പോള്‍ വഴിയരികിലെ പെട്ടിക്കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം, അല്ലെങ്കില്‍ സംഭാരം, അതുമല്ലെങ്കിലൊരു മുറുക്കാന്‍.. അതുമതി കിലോമീറ്ററുകള്‍ താണ്ടാനുള്ള ഇന്ധനമായി..

വാടകക്ക് നല്‍കിയിരുന്ന പലസ്ഥാപനങ്ങളും ഇന്ന് ഓര്‍മ്മകളുടെ ചക്രമുരുട്ടി മറവിയിലേക്ക് യാത്രയായി. സൈക്കിള്‍ വാടകയ്ക്ക് നല്‍കിയിരുന്നതിനൊപ്പം കസേര നെയ്ത്തുമായി അങ്ങാടിയിലുണ്ടായിരുന്ന അച്ചുവേട്ടന്‍ കസേര നെയ്ത്തില്‍ മാത്രമായി ഒതുങ്ങി. എങ്കിലും സ്വയമുപയോഗത്തിനായൊരു സൈക്കിള്‍ ഓര്‍മ്മകളുടെ കാറ്റു നിറച്ച രണ്ടു ചക്രവുമായി അദ്ദേഹത്തിന് കൂട്ടുണ്ട്. കൂടെ നെയ്‌തൊരുക്കിയ ചെറിയൊരു പെട്ടി പിന്‍സീറ്റിലും.

പോസ്റ്റുമാന്റെ സൈക്കിള്‍ കാണുമ്പോഴേ ഗള്‍ഫുകാരന്റെ ഭാര്യയുടെ നെഞ്ചിടിപ്പ് കൂടും! ഡ്രാഫ്റ്റ് , അതോ കത്തോ, ഡ്രാഫ്റ്റ് ആയാല്‍ പോസ്റ്റുമാനും സന്തോഷം, കൈമടക്കു കിട്ടും. സൈക്കിളില്‍ വെളുത്ത താടിയുള്ള നിറഞ്ഞ പുഞ്ചിരിയുമായി വന്നിരുന്ന അദ്ദേഹം അനിവാര്യമായി വിരമിക്കലിലേക്ക് മാറി വിശ്രമ ജീവിതമാരംഭിച്ചപ്പോള്‍ സൈക്കിളും മറഞ്ഞു. പകരം വന്ന പോസ്റ്റുമാന്‍ കാലത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചു. കത്തുകളും മാസികകളും കുറഞ്ഞെങ്കിലും തിരിച്ചടവ് ഓര്‍മ്മിപ്പിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കത്തുകളില്‍ വലിയ മുന്നേറ്റമുണ്ടായി. പൊങ്ങച്ചങ്ങളുടെയും ഇല്ലായ്മയുടേയും രഹസ്യക്കണക്ക് ഇപ്പോള്‍ പുതിയ പോസ്റ്റുമാനിലും ബാങ്കുകളിലും ഭദ്രം. ജപ്തി നോട്ടീസ് പൂമുഖ വാതിലില്‍ പതിയും വരെ!

വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ ചായയ്ക്ക് അടുപ്പില്‍ വെള്ളം വെക്കുന്നതിനോപ്പം അരിപ്പാത്രത്തില്‍ നിന്നും നാണയത്തുട്ടോ, ചുളിവ് വീണ നോട്ടോ എടുത്ത് അടുക്കള വാതിലിലൂടെ പുറത്തിറങ്ങി അയലത്തെ ചെക്കനെ സൈക്കിളില്‍ പലഹാരം വാങ്ങാന്‍ അങ്ങാടിയിലേക്ക് വിടും. വെള്ളം തിളക്കുമ്പോഴേക്ക് ചെക്കന്‍ തിരിച്ചെത്തും, കയ്യില്‍ എണ്ണ പുരണ്ട കടലാസ് പൊതിയും വിയര്‍ത്തൊലിച്ച ഉടുപ്പുമായി. ബാക്കിയുള്ള നാണയങ്ങളോ, പൊതിയില്‍ നിന്നൊരു പലഹാരമോ കൂലി. ഇനിയും വിളിച്ചാല്‍ വിളി കേള്‍ക്കേണ്ടതാണ്!

സന്ധ്യക്ക് സൈക്കിളിനു പ്രതീക്ഷയുടെ ഭാവമാണ്. പണി കഴിഞ്ഞു ആഹാര സാധനങ്ങളുമായി അച്ഛന്‍ വരുന്നതും കാത്തു കോലായില്‍ കുട്ടികളുണ്ടാകും. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലത്തെ അച്ഛന്റെ സൈകിളിലെ ഡൈനാമോയുടെ വെളിച്ചം ദൂരെ നിന്നും കാണുന്ന മാത്രയില്‍ അവര്‍ വിളിച്ചു പറയും:

' അമ്മെ അച്ഛന്‍ വരുന്നേ...' 

പിന്നെ, ഓടിച്ചെന്ന് പൊതിയെല്ലാം വാങ്ങി അമ്മയ്ക്കരികിലേക്ക്.

മഴ വെള്ളം നിറഞ്ഞ വഴിയിലൂടെ സൈക്കിള്‍ ചവിട്ടാന്‍ വല്ലാത്ത ഒരു ആവേശമാണ് കുട്ടികാലത്ത്. പോക്കാച്ചി തവളകളെ ഭയപ്പെടുത്തി, കൂട്ടുകാരിയുടെ ഉടുപ്പിലേക്ക് മഴവെള്ളം തെറിപ്പിച്ച്, ഒറ്റക്കയ്യില്‍ കുടപിടിച്ച്, സാഹസികത നിറഞ്ഞ ഒരു യാത്ര. മേലാകെ നനഞ്ഞു വീട്ടിലെത്തിയാലുള്ള അമ്മയുടെ ശകാരം ഓര്‍ത്താല്‍ പേടി തോന്നുമെങ്കിലും ചവിട്ടലിനു വേഗതയേറും.

സൈക്കിളില്‍ വലിയ മരപ്പെട്ടി ഘടിപ്പിച്ച ഐസ് വില്പനക്കാരന്‍ ഗ്രാമങ്ങളിലെയും വിദ്യാലയങ്ങള്‍ക്ക് മുന്നിലെയും മുന്നിലെയും നിത്യ കാഴ്ചയായിരുന്നു. വലിയ ബോം ശബ്ദമുള്ള ഹോണ്‍ മുഴക്കി ഗ്രാമങ്ങളിലൂടെ നീങ്ങുന്ന ഐസുകാരന്റെ ശബ്ദം കേട്ടാല്‍ മതി കുരുന്നുകള്‍ വാശിപിടിച്ചു കരയാന്‍ തുടങ്ങും.

നിങ്ങള് പിള്ളേരെ കരയിക്കാനാണോ ഈ ഹോണും മുഴക്കി ഇതുവഴി വരുന്നതെന്ന് ചോദിക്കുന്ന വീട്ടമ്മമാരോടായി അയാള്‍ പറയും:

'നിങ്ങടെ കുട്ടികള്‍ കരഞ്ഞാലേ എന്റെ കുട്ടികളുടെ കരച്ചില് മാറൂ ചേച്ചീ...'

കോളേജിലേക്ക് സൈക്കിളില്‍ പോകുന്ന കുമാരന്മാര്‍ക്ക് കുമാരിമാരെ കണ്ടാല്‍ താനേ സ്പീഡ് കുറയും. അതുമല്ലെങ്കില്‍ അവരുടെ കൂടെ നടക്കാന്‍ വേണ്ടി കാറ്റ് അഴിച്ചു വിട്ടു പഞ്ചര്‍ ആക്കും. കാറ്റൊഴിഞ്ഞ ടയര്‍ ഉരുളാന്‍ മടി കാണിക്കുന്നത് പോലെ കുമാരിമാര്‍ ആദ്യമൊക്കെ നോട്ടമെറിയാന്‍ മടിക്കും. പതിയെ പ്രണയത്തിന്റെ കാറ്റു നിറയും, ഹൃദയങ്ങളില്‍ ചക്രമുരുളും, വാക്കുകള്‍ കിണി ശബ്ദമാവും. അതെ സൈക്കിളിനു പല ഭാവങ്ങളും താളങ്ങളുമുണ്ട്.

സൈക്കിളിന്റെ മുന്നിലും പിന്നിലും ചക്രമാക്കി സര്‍വ്വേ വയറും കമ്പിയും കൊളുത്തിയിട്ട ഇന്നത്തെ മഞ്ഞ ഹെല്‍മെറ്റില്ലാത്ത പഴയ ലൈന്‍മാന്‍മാര്‍, മുന്‍ വശത്തെ കൈപ്പിടിയുടെ ഇരു ഭാഗത്തും വലിയ പാത്രങ്ങള്‍ തൂക്കി പാല്‍ക്കാരന്‍, നടുവിലെ കമ്പിയില്‍ പ്രത്യേകം ഘടിപ്പിച്ച കുഞ്ഞു സീറ്റില്‍ കുഞ്ഞിനെ ഇരുത്തി സ്‌കൂളില്‍ കൊണ്ട് പോകുന്ന രക്ഷിതാവ്, രണ്ടു കൈപ്പിടിയിലും മൈദപ്പശ നിറച്ച ബക്കറ്റും പിന്നില്‍ ഒരു കെട്ടു പോസ്റ്ററും കൊണ്ട് നീങ്ങുന്ന ആഴ്ചയില്‍ നാല് തവണ പടം മാറുന്ന സിനിമാ തിയേറ്ററിലെ ജീവനക്കാരന്‍, പിന്നില്‍ വലിയ ചാക്കും കെട്ടി ഒരു അഭ്യാസിയെ പോലെ പോകുന്ന ചുമട്ടു തൊഴിലാളി, ഇരുന്നു ചവിട്ടാന്‍ പറ്റാതെ നിന്നു ചവിട്ടി ബാലന്‍സ് ചെയ്യുന്ന കുട്ടികള്‍, പിന്നില്‍ വലിയ പ്ലാസ്റ്റിക് പെട്ടിയും അതില്‍ ത്രാസും കൊളുത്തിയിട്ടു കൂവിപ്പായുന്ന മീന്‍ വില്‍പ്പനക്കാരന്‍.. ഒന്നോര്‍ത്താല്‍ തെളിയും അങ്ങിനെ കുറേ പ്രതീക്ഷയുടെ കാറ്റു നിറച്ച രണ്ടു ചക്രത്തില്‍ ജീവിതത്തിന്റെ ഭാരവുമായി ഉരുണ്ടുപോകുന്ന ചിത്രങ്ങള്‍.

പത്താം ക്ലാസ് പാസ്സായാല്‍ പലരുടെയും പ്രതീക്ഷ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ പ്രോത്സാഹനമായി വീട്ടുകാര്‍ പ്രഖ്യാപിച്ച സൈക്കിളായിരുന്നു. ഇന്നത് ബൈക്കിലേക്ക് മാറി. പ്രായപൂര്‍ത്തിയാകും മുമ്പ് സമ്മാനിച്ച യന്ത്രങ്ങള്‍ പലതും ചോരപ്പുഴയൊരുക്കി. പ്രതീക്ഷകളെ പലതും കണ്ണീര്‍ മഴ നനച്ചു. നടുക്കമ്പിയില്ലാത്ത ലേഡീസ് സൈക്കിളുകളില്‍ സഞ്ചരിച്ച വനിതകള്‍ പഴഞ്ചനായപ്പോള്‍ സ്‌കൂട്ടിയിലേക്ക് വഴിമാറിയ വനിതാ രത്നങ്ങള്‍ ന്യൂജനായി. ആയിരങ്ങളില്‍ നിന്നും സൈക്കിളുകളുടെ വില പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നു. വാടകക്ക് കൊടുത്തിരുന്നവരും റിപ്പയര്‍ ചെയ്തിരുന്നവരുമൊക്കെ കാലത്തിന്റെ ചങ്ങല പൊട്ടി നിശ്ചലമായി. ഗ്രീസിന്റെ കരി പുരണ്ട ചുമരും പഴയ ടയറുകള്‍ അടുക്കിയിട്ട, സ്റ്റീലിന്റെ കുഞ്ഞു മണികള്‍ അലങ്കാരമായി കിടന്ന മുറ്റവും അസ്ഥികൂടം പോലെ ചക്രങ്ങളൂരിയ സൈക്കിളുകള്‍ കെട്ടിത്തൂക്കിയ പശ്ചാത്തലവുമൊക്കെ മാറി മുന്തിയ ബ്രാന്‍ഡുകളുടെ വിത്യസ്ത മോഡലിലുള്ള സൈക്കിളുകളുമായി എ.സി ഷോറൂമുകള്‍ നഗരങ്ങളില്‍ തലയുയര്‍ത്തി.

കാലത്തിനൊപ്പം നാടും നാട്ടുകാരും സഞ്ചരിച്ചപ്പോള്‍ സൈക്കിളിന്റെ മണിനാദം നേര്‍ത്തു പോയി. ഒരു കാലത്ത് സൈക്കിള്‍ ചവിട്ടി കുടുംബവീടുകളിലേക്കും അത്യാവശ്യ കാര്യങ്ങള്‍ക്കും സഞ്ചരിച്ച സമൂഹം ബൈക്കെടുത്ത് ജിംനേഷ്യത്തില്‍ പോകേണ്ട അവസ്ഥയിലേക്കെത്തി. മോട്ടോര്‍ വാഹന വിപ്ലവം നമുക്ക് നല്‍കിയ വേഗതയിലും സൗകര്യങ്ങളിലും ജീവിതം ഉന്മാദം കൊണ്ടപ്പോള്‍ നിത്യ ഭക്ഷണത്തില്‍ കൊളസ്ട്രോള്‍ ഗുളികകളും ഇടം നേടി.

കാലമിനിയുമുരുളും മാറ്റങ്ങളുമായി നിരത്തുകളൊരുങ്ങും നമ്മുടെ ശീലങ്ങള്‍ മാറും ഇടയ്ക്കിടെ പഞ്ചറാകാതെ പാതിവഴിയില്‍ ചങ്ങല പൊട്ടാതെ സ്‌നേഹത്തിന്റെ കാറ്റ് നിറച്ച് നമുക്കും സഞ്ചരിക്കാം.