Asianet News MalayalamAsianet News Malayalam

15000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ മരിച്ച മനുഷ്യരെ ഭക്ഷണമാക്കിയിരുന്നിരിക്കാം എന്ന് പഠനം

എന്നാൽ, ഇത് സാധാരണ ഭക്ഷണത്തിന്റെ ഭാ​ഗമല്ലായിരുന്നു എന്നും മറിച്ച് ശവസംസ്കാരച്ചടങ്ങുകളുടെ ഭാ​ഗമായിരുന്നു എന്നുമാണ് പറയുന്നത്.

cannibalism 15000 years ago Europeans might have eaten dead people says study rlp
Author
First Published Oct 6, 2023, 11:02 PM IST

15000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ ആളുകൾ മരിച്ചുപോയവരെ അടക്കുന്നതിന് പകരം ഭക്ഷിക്കാറുണ്ടായിരുന്നു എന്ന് പഠനം. ഇവരുടെ സംസ്കാരത്തിന്റെ ഭാ​ഗമായിട്ടാണ് ഇവർ മരിച്ചുപോകുന്നവരെ ഭക്ഷിച്ചിരുന്നത് എന്നാണ് പഠനം പറയുന്നത്. ഇംഗ്ലണ്ടിലെ ഗോഫ്സ് ഗുഹയിൽ നിന്ന് കപ്പുകളാക്കി മാറ്റിയ എല്ലുകളും മനുഷ്യരുടെ തലയോട്ടികളും ഗവേഷകർ മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ മഗ്ദലേനിയൻ കാലഘട്ടത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രസ്തുത പഠനം നടന്നത്. ഏകദേശം 11,000 മുതൽ 17,000 വർഷങ്ങൾക്ക് മുമ്പാണ് മഗ്ദലേനിയക്കാർ ജീവിച്ചിരുന്നത്. ലണ്ടനിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് മനുഷ്യാവശിഷ്ടങ്ങളുള്ള 59 മഗ്ദലേനിയൻ സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ അവലോകനം ചെയ്തത്. ഇതിൽ ഫ്രാൻസിലാണ് ഭൂരിഭാ​ഗം സൈറ്റുകളും. കൂടാതെ, ജർമ്മനി, സ്പെയിൻ, റഷ്യ, യുകെ, ബെൽജിയം, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, പോർച്ചുഗൽ എന്നിവിടങ്ങളിലും ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

25 സൈറ്റുകളിലെ കാര്യങ്ങളാണ് ചരിത്രകാരന്മാർ വിലയിരുത്തിയത്. ഇവയിൽ, പതിനഞ്ച് സൈറ്റുകളിൽ ചവച്ച അടയാളങ്ങളോടുകൂടിയ മനുഷ്യന്റെ അവശിഷ്ടങ്ങൾ, മുറിവുകളുള്ള തലയോട്ടികളുടെ അസ്ഥികൾ, അസ്ഥിമജ്ജ വേർതിരിച്ചെടുത്തത് പോലെയുള്ള ഒടിഞ്ഞ അസ്ഥികൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം മനുഷ്യരെ ഭക്ഷിച്ചിരുന്നിരിക്കാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. 

എന്നാൽ, ഇത് സാധാരണ ഭക്ഷണത്തിന്റെ ഭാ​ഗമല്ലായിരുന്നു എന്നും മറിച്ച് ശവസംസ്കാരച്ചടങ്ങുകളുടെ ഭാ​ഗമായിരുന്നു എന്നുമാണ് പറയുന്നത്. മരിച്ച ആളുകളെ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അവരെ ഭക്ഷിക്കുന്ന രീതിയാവാം ഉണ്ടായിരുന്നത് എന്നും പഠനം പറയുന്നു. അന്നത്തെ മനുഷ്യർ അവരുടെ പ്രിയപ്പെട്ടവർ മരിച്ചാൽ അടക്കുന്നതിന് പകരം അവരെ ഭക്ഷിച്ചു എന്ന് പഠനത്തിലെ സഹരചയിതാവും പാലിയോ ആന്ത്രോപോളജിസ്റ്റും നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രധാന ഗവേഷകയുമായ സിൽവിയ ബെല്ലോ പറഞ്ഞു.

ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഉണ്ടായിരുന്നുവെന്നും പഠനം പറയുന്നു. ഒന്ന് മഗ്ദലേനിയൻ സംസ്കാരവും മറ്റൊന്ന് എപ്പിഗ്രാവെറ്റിയനും. ഇതിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ മഗ്‌ദലേനിയൻ സംസ്‌കാരത്തിൽപ്പെട്ടവരാണ് മരിച്ചവരെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നത്. അതേസമയം എപ്പിഗ്രാവെറ്റിയൻ സംസ്‌കാരത്തിൽ നിന്നുള്ള മനുഷ്യർ മരിച്ചവരെ സംസ്‌കരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്നും ​ഗവേഷകർ പറയുന്നു. 

Quaternary Science Reviews ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Follow Us:
Download App:
  • android
  • ios