Asianet News MalayalamAsianet News Malayalam

കൊള്ളപ്പലിശക്കാരന്‍ ഭീം സിംഗ് കത്തി മൂര്‍ച്ച കൂട്ടി എനിക്കു വേണ്ടി കാത്തിരിക്കുന്നുണ്ടാവുമോ?

ഭാര്യയെയും മകളെയും ഞങ്ങളുടെ കണ്ണില്‍ പെടാതെ സംരക്ഷിക്കുക എന്ന ചുമതലയും അയാള്‍ക്ക് ഉണ്ടായിരുന്നു. അത് കാരണം അയാള്‍ ഞങ്ങളെ എപ്പോഴും സംശയത്തിന്റെ കണ്ണില്‍ നോക്കി കൊണ്ടിരുന്നു. 

Chennai memory of a Keralite by Roshith Lal
Author
First Published Oct 25, 2022, 5:16 PM IST

രാജസ്ഥാനില്‍ പോയ അണ്ണന് ഇനി ഈ എയര്‍ കൂളര്‍ വേണ്ടല്ലോ. അങ്ങനെ അത് എടുത്ത് വിറ്റു ഫ്രണ്ട്‌സിനു ചെലവ് ചെയ്യാനുള്ള കാശ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. അടുത്ത് തന്നെ ഉള്ള വേസ്റ്റ് സാധനങ്ങള്‍ എടുക്കുന്ന ഒരു അണ്ണന്റെ കടയില്‍  എയര്‍ കൂളര്‍ 800 രൂപക്ക് വിറ്റു. അന്ന് രാത്രി അത് ഫുള്‍ അടിച്ചു പൊളിച്ചു ചിലവാക്കി തീര്‍ത്തു.

 

Chennai memory of a Keralite by Roshith Lal

 

ചെന്നെയില്‍ പഠിക്കുന്ന സമയം ജീവിതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. പട്ടിണിയും പരിവട്ടമൊന്നുമില്ലെങ്കിലും വലിയ മെച്ചമൊന്നുമില്ലാത്ത ഒരു ജീവിതം. അപ്പോഴാണ് ഏതോ മഹാന്‍ പറഞ്ഞത,് നമ്മുടെ ജീവിതം നന്നാവണമെങ്കില്‍ നല്ല കൂട്ടുകെട്ട് ഉണ്ടാവണം എന്ന. അങ്ങനെ കൂട്ടുകെട്ടു കൊണ്ടെങ്കിലും നന്നാവാമെന്നു വിചാരിച്ചു പുതിയ പ്രതലം തേടി പോയ ഞാന്‍ പഴയ ചങ്ങായിമാര്‍ എത്രയോ നല്ലതാണെന്നു മനസ്സിലാക്കി അതെ സ്പീഡില്‍ തിരിച്ചു വന്നു. 

സ്വതവേ ബാച്ചിലേഴ്സിനെ വെറുപ്പായിരുന്ന കുറെ അയല്‍വാസികളുടെ അടുത്തയിരുന്നു താമസം. അതില്‍ ഒരാളായിരുന്നു രാജസ്ഥാന്‍കാരന്‍  ഭീം സിംഗ്. അടകു കട അഥവാ കൊള്ള പലിശക്ക് സാധനങ്ങള്‍ വെച്ച് കടം കൊടുക്കുന്ന തൊഴിലായിരുന്നു അണ്ണന്. അണ്ണന് ഒരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഒരു ആണും പിന്നെ ഒരു പെണ്ണും. അങ്ങനെ ഭാര്യയെയും മകളെയും ഞങ്ങളുടെ കണ്ണില്‍ പെടാതെ സംരക്ഷിക്കുക എന്ന ചുമതലയും അയാള്‍ക്ക് ഉണ്ടായിരുന്നു. അത് കാരണം അയാള്‍ ഞങ്ങളെ എപ്പോഴും സംശയത്തിന്റെ കണ്ണില്‍ നോക്കി കൊണ്ടിരുന്നു. അയാളുടെ ഭാര്യ പുറമെ ഇറങ്ങുന്നതിന് മുന്‍പ് ഭീം സിംഗ് വന്നു നോക്കും, ഞങ്ങള്‍ എങ്ങാനും ഉണ്ടോ എന്ന്. സ്വതവേ ഷര്‍ട്ട് ഇട്ടു നടക്കുന്ന ശീലം ഇല്ലാതിരുന്ന ഞങ്ങള്‍ ഭീം സിംഗിന്റെ പേടി സ്വപ്നം ആയിരുന്നു. ആകെ രണ്ടു ഷര്‍ട്ട് ഉണ്ടായിരുന്ന എനിക്ക് വീട്ടില്‍ ഷര്‍ട്ട ഇടുക എന്നതു ഒരു ലക്ഷറി മാത്രമായിരുന്നതുകൊണ്ടാണ് ഇടാതിരുന്നത് എന്ന കാര്യം അണ്ണന്‍ മനസ്സിലാക്കിയില്ല.

അങ്ങനെ ആ സമയത്ത്  ഞാന്‍ ഒരു ബിസിനസ് ചെയ്തു. ഒരു സ്‌കൂട്ടര്‍ വാങ്ങി. അന്നത്തെ കാലത്തെ ലക്ഷറി ടു വീലര്‍ ആയിരുന്ന അദ്ദേഹത്തിന്റെ ഓഞ്ഞ ബജാജ് ചേതക്കിന്റെ മുന്നില്‍ ബെന്‍സായി എന്റെ വെസ്പ തിളങ്ങാന്‍ തുടങ്ങി.  ഇത് ഞങ്ങളെ കൂടുതല്‍ വെറുക്കാന്‍ കാരണമായി. അപാര്‍ട്‌മെന്റിന്റെ രണ്ടാമത്തെ ഫ്‌ലോറില്‍ താമസിക്കുന്ന എനിക്ക് വണ്ടി ഗ്രൗണ്ട് ഫ്‌ളോറില്‍ താമസിക്കുന്ന അണ്ണന്റെ വീടിന്റെ ജനാലയുടെ അടുത്ത് മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയൂ.  അങ്ങനെ അണ്ണന്‍ ശത്രു സംഹാര പൂജക്ക് പ്ലാന്‍ ചെയ്തു.  തീയതി എല്ലാം ഫിക്‌സ് ആക്കിയ സമയത്താണ് രാജസ്ഥാനില്‍ നിന്നും ഒരു കാള്‍ വരുന്നത്.  ഏതോ അടുത്ത ബന്ധു വടിയായെന്നും പറഞ്ഞ്, ഒറ്റയ്ക്ക് പോകാന്‍ പ്ലാന്‍ ചെയ്ത അണ്ണന്‍ പെട്ടെന്ന് തീരുമാനം മാറ്റി കുടുംബത്തോട് കൂടെ രാജസ്ഥാനിലേക്ക് പോകാന്‍ തീരുമാനിച്ചു.  

അപ്പോഴാണ് അണ്ണന്‍ അക്കാര്യം ഓര്‍ത്തത്.  കടയില്‍ പല സാധനങ്ങളും പലരും വെച്ച്  കാശ് കടം വാങ്ങിയിട്ടുണ്ട്.  അതില്‍ മിക്ക  സാധനങ്ങളും അണ്ണന്റെ വീട്ടില്‍ ആയിരുന്നു ഇരുന്നത്.  അതില്‍ ഉള്ള ഒരു എയര്‍ കൂളര്‍ അണ്ണന്റെ വീട്ടില്‍ വെക്കാന്‍ പറ്റില്ല. കാരണം അവിടെ ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു.  അവര്‍ അത് എടുത്ത് ഉപയോഗിക്കുമോയെന്ന പേടി അണ്ണനെ അലട്ടി.  അയല്‍പക്കത്തെ ഒട്ടു മിക്ക ആള്‍ക്കാരുമായും അടിച്ചു പിരിഞ്ചിരുന്ന അണ്ണന്‍ അങ്ങനെ വൃത്തികെട്ടവരില്‍ ഏറ്റവും ചെറിയവനായിരുന്ന എന്നെ ആ എയര്‍ കൂളര്‍ ഭദ്രമായി വെക്കാന്‍ ഏല്‍പ്പിച്ചു. ചെന്നൈയിലെ കനത്ത ചൂടുള്ള സമയത്തു അതെനിക്കൊരു ദൈവാനുഗ്രഹമായിരുന്നു.  അങ്ങനെ എന്റെ തല കുറച്ചു മുകളിലോട്ട് പൊന്തി ഒരു ലഡുവും പൊട്ടി. ആ എയര്‍ കൂളര്‍ റൂമില്‍ എത്തി. അണ്ണന്‍ മോളെ എന്നെ കെട്ടിച്ചു തന്ന മാതിരി എന്നെ നോക്കി മന്ത്രിച്ചു -'ബച്ചാ ഇന്ത എയര്‍ കൂളര്‍ നല്ലാ പാത്തുക്കോ എന്ന്.'

അന്ന് വൈകുന്നേരം ശമ്പളം കിട്ടി ഫ്രണ്ട്‌സുമായി കൂടാന്‍ പ്ലാന്‍ ചെയ്ത ഞാന്‍ അങ്ങനെ എന്റെ റൂം AC ബാര്‍ ആക്കാനുള്ള സ്വപ്നത്തിലേക്ക് പോകാന്‍ തുടങ്ങി. എല്ലാം സെറ്റ്. അണ്ണന്‍ രാജസ്ഥാനില്‍ പോയി. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു അണ്ണന്റെ ഒരു ന്യൂസും ഇല്ല. അപ്പോഴാണ് എനിക്ക് പുതിയ ഒരു ജോലി കിട്ടിയത്. താമസിക്കുന്ന സ്ഥലം മാറാന്‍ പ്ലാന്‍ ചെയ്ത എനിക്ക് ഈ എയര്‍ കൂളര്‍ ഒരു ഭാരമായി. അണ്ണനെ ആണേല്‍ കിട്ടാന്‍ ഒരു വഴിയും ഇല്ല. അങ്ങനെ ആരോ പറഞ്ഞു, അയാള്‍ രാജസ്ഥാനിലോട്ട് തിരിച്ചു പോയി സെറ്റില്‍  ആയെന്ന്.

ആ സമയത്താണ്, ഒരിക്കലും നന്നാവില്ല എന്ന് എന്നെ പറ്റി വിചാരിച്ചിരുന്ന കുറെ കാ പെറുക്കികളായ സുഹൃത്തുക്കള്‍ ജോലി കിട്ടിയ കാര്യം അറിഞ്ഞു ചിലവ് കൊടുക്കാന്‍ വേണ്ടി വിളിക്കുന്നത്. കയ്യില്‍ ഒരു കാശും ഇല്ലാത്ത ഊരുതെണ്ടിയുടെ മനസ്സില്‍ പിന്നേം ഒരു ലഡ്ഡു പൊട്ടി. രാജസ്ഥാനില്‍ പോയ അണ്ണന് ഇനി ഈ എയര്‍ കൂളര്‍ വേണ്ടല്ലോ. അങ്ങനെ അത് എടുത്ത് വിറ്റു ഫ്രണ്ട്‌സിനു ചെലവ് ചെയ്യാനുള്ള കാശ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. അടുത്ത് തന്നെ ഉള്ള വേസ്റ്റ് സാധനങ്ങള്‍ എടുക്കുന്ന ഒരു അണ്ണന്റെ കടയില്‍  എയര്‍ കൂളര്‍ 800 രൂപക്ക് വിറ്റു. അന്ന് രാത്രി അത് ഫുള്‍ അടിച്ചു പൊളിച്ചു ചിലവാക്കി തീര്‍ത്തു. അടുത്ത ദിവസം അവിടെ നിന്നും വീട് മാറി വേറെ ഒരിടത്തോട്ട് പോയി  .

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. പുതിയ ജോലിയില്‍ കയറി. മൊബൈല്‍ നമ്പര്‍ മാറി. അണ്ണനേം എയര്‍ കൂളറിനേം എല്ലാം മറന്ന് പുതിയ കോര്‍പ്പറേറ്റ് ജീവിതം ആരംഭിക്കാന്‍ തുടങ്ങി.

അപ്പോഴുണ്ട് ഒരു ദിവസം എന്റെ ഏട്ടന്‍ വിളിക്കുന്നു. നമ്മുടെ ഭീം സിങ് തിരിച്ചെത്തിയിട്ടുണ്ട്, അയാള്‍ എന്തോ  സ്വത്തു തര്‍ക്കം കാരണം രാജസ്ഥാനില്‍ കുടുങ്ങി പോയതായിരുന്നു, ഇപ്പൊ വിളിച്ചു നിന്റെ പുതിയ കോണ്‍ടാക്ട് നമ്പര്‍ വാങ്ങിയിട്ടുണ്ട്. 

അത് വരെ പൊട്ടിയ ലഡ്ഡു എല്ലാം തകര്‍ന്നു തരിപ്പണം ആയി. അതിനിടെ ഒരു ദിവസം ഏതോ ഒരു പുതിയ നമ്പറില്‍ നിന്നും ഒരു കാള്‍ എടുത്ത ഞാന്‍ കേള്‍ക്കുന്നത്  നമ്മുടെ ഭീം സിംഗിന്റെ ശബ്ദമാണ്. 'ഡേയ് പൊറുക്കി അന്ത എയര്‍ കൂളര്‍ ഒരുത്തന്‍ വന്തു  200 രൂപക്ക് എന്റെ കടയില്‍ പലിശക്ക് വെച്ചു. ഇപ്പോ രണ്ടു മാസം ഇന്ററസ്റ്റ് ചേര്‍ത്ത് അവന്‍ 300 രൂപക്ക്  തിരിച്ചു എടുക്കാന്‍ വന്നിരിക്കുന്നു. ആണ  നീ അന്ത  എയര്‍ കൂളര്‍ വേസ്റ്റ് കടയില്‍ 800 രൂപക്ക് വിറ്റു. ഇപ്പൊ എനിക്ക് അത് തിരിച്ചു എടുക്കാന്‍ വേസ്റ്റ് കടക്കാരന്‍ 1200 രൂപ ചോദിക്കുന്നു. 

ഇതൊരു  സ്വപ്നമാവണമേയെന്നു പ്രാര്‍ത്ഥിച്ചു ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി. മറ്റേ തലക്കല്‍ ഭീം സിങ് അണ്ണന്റെ അശരീരി വീണ്ടും. 'ഡേയ് നീ എങ്കെ ഇരുന്താലും ഉന്നെ നാന്‍ തൂക്കുവേന്‍, ഉന്നെ ചുമ്മാ നാ വിടമാട്ടേന്‍. 

കുറച്ചു മാസങ്ങള്‍ക്കു ശേഷം സിംഗപ്പൂരില്‍ എത്തിയ എനിക്ക് ഇപ്പോഴും ചെന്നെയിലെ ചില സ്ട്രീറ്റില്‍ പോവുമ്പോ പേടി ആണ്. കൊള്ള പലിശക്കാരനായ ഭീം സിങ് അണ്ണന്‍ ഇപ്പോഴും 18  വര്‍ഷത്തെ മുതലിന്റെയും പലിശയുടെയും കണക്കുമായി എവിടെയോ ഇരിക്കുന്നുണ്ടാവുമെന്ന പേടി. 


 

Follow Us:
Download App:
  • android
  • ios