Asianet News MalayalamAsianet News Malayalam

ഗുജറാത്തിലെ ധോലവീരയും യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ!

ഈ വാർത്തയറിഞ്ഞ് താൻ തികച്ചും സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലത്താണ് താൻ ആദ്യമായി ധോലവീര സന്ദർശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Harrapan city Dholavira in unescos world heritage site lists
Author
Gujarat College, First Published Jul 28, 2021, 1:23 PM IST

ഹാരപ്പൻ കാലഘട്ടത്തിലെ ധോലവീര എന്ന അതിപുരാതന നഗരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ഇന്നത്തെ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് അത് സ്ഥിതിചെയ്യുന്നത്. "ഇന്ത്യയിലെ ഒരു ഹാരപ്പൻ നഗരമായ ധോലാവീര യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ആലേഖനം ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ!" യുനെസ്കോ ട്വീറ്റ് ചെയ്തു. തെലങ്കാനയിലെ രാമപ്പ ക്ഷേത്രവും രണ്ടു ദിവസം മുൻപാണ് പൈതൃക പട്ടികയിൽ ഇടം നേടിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ നാൽപതാമത്തെ സൈറ്റാണ് ധോലവീരയെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ട്വിറ്ററിലൂടെ അറിയിച്ചു.  

4500 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഹാരപ്പൻ നഗരങ്ങളിൽ ഒന്നായിരുന്നു ധോലവീര. ഉപഭൂഖണ്ഡത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണിത്. ബിസി 2900 മുതൽ ബിസി 1500 വരെ ഹാരപ്പൻ സംസ്കാരത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും അത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ പുരാതന നഗരങ്ങളിൽ ഒന്നാണിതെന്ന് യുനെസ്കോ പ്രസ്താവിച്ചു. 1968 -ലാണ് ഈ സൈറ്റ് കണ്ടെത്തിയത്. മികവുറ്റ ജലസംവിധാനം, നഗരാസൂത്രണം, നിർമ്മാണ സാങ്കേതികത, ഭരണം, കല, നിർമ്മാണം, വ്യാപാരം എന്നിവയാൽ സവിശേഷമായിരുന്നു അതെന്നും യുനെസ്കോ കൂട്ടിച്ചേർത്തു.

ഈ വാർത്തയറിഞ്ഞ് താൻ തികച്ചും സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലത്താണ് താൻ ആദ്യമായി ധോലവീര സന്ദർശിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ധോലവീര ഒരു പ്രധാന നഗര കേന്ദ്രമാണെന്നും, നമ്മുടെ ഭൂതകാലവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ ഫുഷോയിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 44-ാമത് സമ്മേളനത്തിലാണ് ധോലവീരയെയും രാമപ്പ ക്ഷേത്രത്തെയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.  യുനെസ്കോ ന്യൂഡൽഹി ഡയറക്ടർ എറിക് ഫാൾട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.  


 

Follow Us:
Download App:
  • android
  • ios