Asianet News MalayalamAsianet News Malayalam

എന്താണ് ആറന്മുള വള്ളസദ്യ? ആറന്മുളക്കാരുടെ ഉത്സവകാലം

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക്.

What is Aranmula vallasadya
Author
Aranmula, First Published Aug 21, 2022, 10:28 AM IST

ആ​ഗസ്ത് നാലിന് ആറന്മുള വള്ളസദ്യ തുടങ്ങിയിരിക്കയാണ്. ആറന്മുളയിൽ മാത്രമല്ല എങ്ങും പ്രസിദ്ധമാണ് ആറന്മുള വള്ളസദ്യ. അഭീഷ്ട സിദ്ധിക്ക് നടത്തുന്ന വഴിപാടാണ് ഇത്. ഒരുപക്ഷേ, ആറന്മുള പാർത്ഥസാരഥിയുടെ മുന്നിൽ അർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട്. 

പമ്പാനദിക്കരയിലെ നിലയ്ക്കലുള്ള നാരായണപുരത്ത് അർജുനന്റെ തേവാരമൂർത്തിയായിരുന്ന മഹാവിഷ്ണുവിന്റെ സാന്നിധ്യമുണ്ടായിരുന്നത്രെ. ഒരുദിവസം ഭ​ഗവാൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണപുരത്ത് നിന്നും ആറ് മുള കെട്ടിയ ചങ്ങാടത്തിൽ പമ്പാനദിയിലൂടെ വന്നു. അങ്ങനെയാണ് ഭ​ഗവാനെത്തി ചേർന്ന കര ആറന്മുളയായത്. ആ യാത്രയുടെ ഓർമ്മക്കായത്രെ വള്ളസദ്യയും വള്ളംകളിയും നടത്തുന്നത്. 

ആവേശം ചോരാതെ ആറന്മുള, ഓരോ കരക്കാരും കാത്തിരിക്കുന്ന ഉത്സവകാലം, ഇത് വള്ളസദ്യയുടെ നാളുകൾ

നിരവധിക്കണക്കിന് ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭ​ഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്. 

ഏത്തയ്ക്ക ഉപ്പേരി, ചേന ഉപ്പേരി, ചേമ്പുപ്പേരി, നാലുകൂട്ടം പായസം, 64വിഭവങ്ങൾ, വേറെവിടെയുണ്ട് ഇതുപോലൊരു സദ്യ

ഓരോ പള്ളിയോട കടവിൽ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവർ കരമാർ​ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയൊക്കെയായിട്ടാണ് വഴിപാടുകാർ സ്വീകരിക്കുന്നത്. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യമില്ല. വഴിപാടുകാരും കരക്കാരുമാണുള്ളത്. 

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നു. 

പ്രളയവും കൊവിഡും തകർത്ത കാലം, പ്രതീക്ഷ വിടാതെ ആറന്മുളക്കാർ

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭ​ഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനു​ഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നു. ഇന്നും അഭീഷ്ട സിദ്ധിക്ക് വേണ്ടി അനവധി പേരാണ് വള്ളസദ്യ നടത്തുന്നത്. ഇന്നലെ മാത്രം 12 പള്ളിയോടങ്ങളാണ് കരയിലെത്തിയത്. അറുപത്തിമൂന്ന് വിഭവങ്ങളടങ്ങിയ സദ്യയാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. 

Follow Us:
Download App:
  • android
  • ios