നീക്കുപോക്ക് ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് ആര്‍എംപി വടകര അടക്കമുളള സീറ്റുകളില്‍ സ്വന്തം നിലയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്

യുഡിഎഫുമായുളള നീക്കുപോക്ക് ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ വടകര അടക്കമുളള സീറ്റുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനൊരുങ്ങി ആര്‍എംപി. വടകരയില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു സ്ഥാനാര്‍ത്ഥിയാകും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ കടുത്ത നിലപാടാണ് നീക്കുപോക്കിന് തടസമായതെന്നാണ് സൂചന.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു സമാനമായി നിയമസഭാ തെരഞ്ഞെടുപ്പിലും ആര്‍എംപിമയുമായി നീക്കുപോക്കുണ്ടാക്കാന്‍ കെ. മുരളീധരനും ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും നടത്തിയ നീക്കമാണ് മുല്ലപ്പളളിയുടെ കടുത്ത നിലപാടിനെത്തുടര്‍ന്ന് വഴിയടഞ്ഞത്. തന്‍റെ വാര്‍ഡായ കല്ലാമലയിലെ തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലുകടിയായതു കൂടി കണക്കിലെടുത്താണ് വടകരയില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന നിലപാട് മുല്ലപ്പളളി എടുത്തത്. 

കെ.കെ രമ സ്ഥാനാര്‍ത്ഥിയായാല്‍ വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്നതാകും നേട്ടമെന്ന ഒരു വിഭാഗം നേതാക്കളുടെ വാദം തളളി കോഴിക്കോട് ഡിസിസി വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് കെപിസിസിക്ക് പട്ടിക നല്‍കുകയും ചെയ്തു. 2016ല്‍ ഒറ്റയ്ക്ക് മല്‍സരിച്ച് 20000ത്തിലേറെ വോട്ടു നേടിയ സാഹചര്യത്തില്‍ യുഡിഎഫ് പിന്തുണച്ചാല്‍ വിജയം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ആര്‍എംപി.

നീക്കുപോക്ക് ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് ആര്‍എംപി വടകര അടക്കമുളള സീറ്റുകളില്‍ സ്വന്തം നിലയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്. വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എംപി സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. കുറ്റ്യാടി, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലും ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കഴിഞ്ഞ വട്ടം കഷ്ടിച്ചു ജയിച്ച കുറ്റ്യാടിയിലടക്കം ആര്‍എംപി പിന്തുണ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു മുസ്ലിം ലീഗ് നീക്കുപോക്കിനെ പിന്തുണച്ചത്. ഏതായാലും യുഡിഎഫ് ആര്‍എംപി നീക്കുപോക്ക് പാളിയത് ഈ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് നേട്ടമാകാനാണ്