Asianet News MalayalamAsianet News Malayalam

'ബിജെപി വോട്ട് കച്ചവടം നടത്തിയിട്ടും എല്‍ഡിഎഫ് ജയിച്ചു'; കണക്ക് നിരത്തി പിണറായി വിജയന്‍

'ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. പല സാമ്പത്തിക ഇടപാടുകളെ പറ്റിയും കേള്‍ക്കുന്നുണ്ട്'.
 

BJP sell their vote to UDF: Pinarayi Vijayan
Author
Thiruvananthapuram, First Published May 3, 2021, 5:52 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടും എല്‍ഡിഎഫ് ജയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 മണ്ഡലങ്ങളിലെ കണക്ക് നിരത്തിയാണ് പിണറായി ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ആരോപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. പല സാമ്പത്തിക ഇടപാടുകളെ പറ്റിയും കേള്‍ക്കുന്നുണ്ട്. കച്ചവടം നടന്നു എന്നത് വ്യക്തമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ്സ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു. 

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അവരുടെ വോട്ട് യുഡിഎഫിന് പോയി. ബിജെപിയുമായുള്ള കൂട്ടുകെട്ടിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലായികുന്നു യുഡിഎഫ്. എന്നാല്‍, മതനിരപേക്ഷ സമൂഹം സര്‍ക്കാറിന്റെ വികസന, ക്ഷേമ നയങ്ങള്‍ തുടരണമെന്ന് കരുതി. അതുകൊണ്ടാണ് കച്ചവടം നടക്കാതെ എല്‍ഡിഎഫിന് വലിയ വിജയമുണ്ടായത്. 

ചില സീറ്റുകളില്‍ ഇവരുടെ കച്ചവടം വിജയം കണ്ടു. ചിലയിടത്ത് ഭൂരിപക്ഷം കുറക്കാനും സാധിച്ചു. ബിജെപിക്ക് 12488 വോട്ട് കുറഞ്ഞ സുല്‍ത്താന്‍ ബത്തേരിയില്‍ ഇവിടെ യുഡിഎഫ് 11822 വോട്ടുകള്‍ക്ക് വിജയിച്ചു. പെരുമ്പാവൂരില്‍ 8889 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 4596 ബിജെബിക്ക് കുറഞ്ഞു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ 4454 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ ബിജെപിക്ക് 14160 വോട്ടുകള്‍ കുറഞ്ഞു.

തൃപ്പൂണിത്തുറ 6087 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 992 വോട്ടിന് യുഡിഎഫ് ജയിച്ചു. ചാലക്കുടി 1057 വോട്ടിന് യുഡിഎഫ് ജയിച്ചു. 8928 വോട്ട് ബിജെപിക്ക് കുറഞ്ഞു. കോവളത്ത് 11562 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 12223 വോട്ട് ബിജെപിക്ക് കുറഞ്ഞു. കടുത്തുരുത്തിയില്‍ ബിജെപിക്ക് 5866 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ്. പാലായില്‍ 13952 വോട്ടുകളുടെ കുറവാണ്. ഇതും യുഡിഎഫ് വിജയത്തില്‍ നിര്‍ണാായകമായി. ബിജെപിയുടെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുമ്പോള്‍ അവര് പറയുന്ന വളര്‍ച്ച കണക്കിലെടുത്താല്‍ വെറെ കണക്ക് എടുക്കേണ്ടി വരും. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നില്ലെങ്കില്‍ യുഡിഎഫിന്റെ തോല്‍വി ഇതിലും വലുതായിരുന്നുവെന്നും പിണറായി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

യുഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായത്. നാമെല്ലാവരും കണ്ടിരുന്നത് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ തങ്ങൾ നല്ല രീതിയിൽ ജയിക്കുമെന്ന് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് കണ്ടത്. അത് തെരഞ്ഞെടുപ്പ് രംഗം കണ്ട ആർക്കും പറയാനാവുന്നതല്ല. നാടിന്റെ അനുഭവം അറിയുന്നൊരാൾക്കും അത്തരം നിലപാട് സ്വീകരിക്കാനാവില്ല. എന്നാൽ ഇത്തരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ചില കച്ചവട കണക്കിന്റെ ഭാഗമായാണ്. നാട്ടിലെ യാഥാർത്ഥ്യം അട്ടിമറിക്കാൻ കച്ചവടകണക്കിലൂടെ കഴിയുമെന്ന് യുഡിഎഫ് കണക്കാക്കി.

നേരത്തെ ചില ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാട് ഇത്തവണ കുറേക്കൂടി വ്യാപകമായി ആ തന്ത്രം പയറ്റി. വന്നിടത്തോളം കാര്യങ്ങളിൽ നിന്ന് കുറേക്കാര്യങ്ങൾ വ്യക്തമാണ്. നേരത്തെ ചില ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാട് ഇത്തവണ കുറേക്കൂടി വ്യാപകമായി ആ തന്ത്രം പയറ്റി. വന്നിടത്തോളം കാര്യങ്ങളിൽ നിന്ന് കുറേക്കാര്യങ്ങൾ വ്യക്തമാണ്. ബിജെപി വോട്ടുകൾ നല്ല രീതിയിൽ വാങ്ങാനായി എന്നതാണ് ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകമായത്. 

140 മണ്ഡലങ്ങളിൽ ബിജെപി അവകാശപ്പെട്ടത് അടിവെച്ചടിവെച്ച് അവർ മുന്നേറുന്നുവെന്നാണ്. അവർ അതിന് നന്നായി ശ്രമിക്കുന്നു. അഖിലേന്ത്യ നേതാക്കൾ വന്ന് പ്രചാരണം നടത്തുന്നു. പണം ചെലവഴിച്ച് സംഘടനാ പ്രവർത്തനം നടത്തുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോ 140 മണ്ഡലങ്ങളിൽ 90 ഇടത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്ര ഭീമമായി എങ്ങിനെ വോട്ട് കുറഞ്ഞു? പുതിയ വോട്ടർമാരുണ്ട്. ആ വർധന ഏതൊരു പാർട്ടിക്കും കിട്ടേണ്ടതാണ്. ബിജെപിക്ക് അത് എന്തുകൊണ്ട് കിട്ടിയില്ല? 

നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഇത്ര വലിയ ചോർച്ച മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടെണ്ണത്തിൽ ഇത്തവണ വർധനവുണ്ടായി. എന്നിട്ടും വോട്ട് കുറഞ്ഞത് വലിയ വോട്ടുകച്ചവടം നടന്നത് കൊണ്ടാണ്. ചിലയിടത്തെങ്കിലും ബിജെപിയെ ജനം കൈയ്യൊഴിയുന്നുവെന്ന സൂചനയും ജനം നൽകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാസർകോട് രണ്ട്, കണ്ണൂർ അഞ്ച്, വയനാട് രണ്ട്, കോഴിക്കോട് ഒൻപത്, മലപ്പുറം ഒൻപത്, പാലക്കാട് അഞ്ച്, തൃശ്ശൂർ ആറ്,.എന്നിങ്ങനെ വോട്ട് കുറഞ്ഞു

2016 ൽ ബിജെപിക്ക് 3020607 വോട്ടാണ് കിട്ടിയത്. ഇത്തവണയത് 2592139 വോട്ടായി കുറഞ്ഞു. 428531 വോട്ടിന്റെ കുറവ് ബിജെപിക്കുണ്ടായി. ഇപ്പോൾ കണക്ക് വന്നിട്ടുണ്ട്. യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7808385 വോട്ടാണ്. ഇത്തവണ 8230196 വോട്ടായി മാറി. ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോഴാണ് വ്യത്യാസമുണ്ടായത്. ഇത് വോട്ട് മറിച്ചതിന്റെ പ്രകടമായ തെളിവാണ്. ഇങ്ങിനെ പത്തോളം സീറ്റിൽ യുഡിഎഫിന് വോട്ട് മറിച്ച് വിജയിക്കാനായി. അതില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ പതനം ഇതിലും വലുതായേനെ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 9407682 വോട്ടാണ് എൽഡിഎഫിന് കിട്ടിയത്. യുഡിഎഫിന് 8585271 വോട്ടും കിട്ടി. ബിജെപിക്ക് 2235190 വോട്ട് കിട്ടി. എൽഡിഎഫിന് 1221812 വോട്ട് കൂടി. 

2016 ൽ നിയമസഭയിൽ എൽഡിഎഫിന് 43.35 ശതമാനം വോട്ടായിരുന്നു. ഇത് 45.02 ആയി ഇത്തവണ വർധിച്ചു. 38.72 ശതമാനം വോട്ടുണ്ടായിരുന്നത് 39.45 ശതമാനമായി യുഡിഎഫിന് വർധിച്ചു.  ബിജെപി വലിയ നേട്ടമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഘട്ടത്തിലാണ് ബിജെപിയുടെ വോട്ടിൽ 2.61 ശതമാനത്തിന്റെ കുറവുണ്ടായത്. ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമായി സ്വാഭാവികമായി യുഡിഎഫിന് പോയെന്ന് വിശദാംശം പരിശോധിച്ചാൽ ആർക്കും മനസിലാവും. 2006 ൽ 12.11 ശതമാനമാണ് ബിജെപിക്ക് കിട്ടിയത്. ബിജെപി കൂട്ടുകെട്ടിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയായിരുന്നു യുഡിഎഫിന്. എങ്ങിനെയാണ് അവർ പ്രചാരണ രംഗത്ത് പ്രവർത്തിച്ചതെന്ന് എല്ലാവർക്കും ഓർമ കാണും. കേരളം മതനിരപേക്ഷ ചിന്താഗതിക്കാരുടെ ഭൂരിപക്ഷമുള്ള നാടാണ്. നാടിന്റെ പുരോഗതിയിൽ താത്പര്യമുള്ളവരും ജനക്ഷേമം പ്രവർത്തനം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് കച്ചവട കണക്കിൽ പടുത്തുയർത്തിയ സ്വപ്നം തകർത്തത്. 

പല മണ്ഡലത്തിലും ഇടതിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ചിലയിടത്ത് തോൽപ്പിക്കാനും കണക്ക് നോക്കിയാൽ മനസിലാവും. ബിജെപിക്ക് 12458 വോട്ടുകളാണ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കുറഞ്ഞത്. അവിടെ 11822 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. പെരുമ്പാവൂരിൽ യുഡിഎഫ് വിജയിച്ചത് 2859 വോട്ടിനാണ്. ബിജെപിക്ക് മുൻപ് ഉണ്ടായതിലും 4596 വോട്ട് കുറഞ്ഞു. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ മത്സരിച്ചത് കൊണ്ട് ഇവർ ചെയ്ത കച്ചവടം. ഇപ്പൊ വിജയിച്ചത് 4454 വോട്ടിനാണ്, യുഡിഎഫ്. ബിജെപിയുടെ 14160 വോട്ട് അവിടെ കുറഞ്ഞു. 

തൃപ്പൂണിത്തുറയിൽ 992 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. നേരത്തെ അവിടുത്തെ സ്ഥാനാർത്ഥി തന്നെ ബിജെപി പറഞ്ഞ കാര്യം പരസ്യമായി പറഞ്ഞതാണ്. എം സ്വരാജായിരുന്നു അവിടെ സിപിഎം സ്ഥാനാർത്ഥി. ബിജെപിക്ക് അവിടെ 60087 വോട്ട് കുറഞ്ഞു. ചാലക്കുടിയിൽ യുഡിഎഫ് 1057 വോട്ടിന് ജയിച്ചു. ബിജെപിക്ക് 8928 വോട്ട് കുറഞ്ഞു. കോവളത്ത് 11592 വോട്ടിന് യുഡിഎഫ് ജയിച്ചു. 12322 വോട്ട് ബിജെപിക്ക് ഇവിടെ കുറഞ്ഞു കടുത്തുരുത്തിയിൽ ബിജെപി വോട്ട് 5866 വോട്ട് കുറഞ്ഞു. 

4256 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. പാലായിൽ 13952 വോട്ടാണ് ബിജെപിയുടെ വോട്ട് കുറഞ്ഞത്. അവിടെ യുഡിഎഫ് ജയിച്ചതും ഇതിന്റെ ഭാഗമാണ്. അഞ്ച് വർഷം മുൻപുള്ള വോട്ടിനൊപ്പം പുതിയ വോട്ടർമാരെ കൂടി ചേർക്കുമ്പോൾ അതിനെ അടിസ്ഥാനപ്പെടുത്തി വോട്ടിൽ വന്ന കുറവ് വേറെ കണക്കാക്കണം. യുഡിഎഫ് ഈ കച്ചവടം നടന്നില്ലെങ്കിൽ വലിയ പതനത്തിലേക്ക് എത്തിയേനെ. വലിയ തോതിൽ വോട്ട് മറിച്ചിട്ടും എൽഡിഎഫ് പലയിടത്തും ജയിച്ചു. തവനൂരിൽ ബിജെപിക്ക് 5766 വോട്ട് കുറവാണ്. കുറ്റ്യാടിയിൽ ബിജെപിക്ക് 3788 വോട്ട് കുറഞ്ഞു. കൊയിലാണ്ടിയിൽ 4732 വോട്ട് ബിജെപിക്ക് കുറഞ്ഞു. നേമത്തെ കണക്ക് പഴയ കാര്യങ്ങൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ തവണത്തേക്കാൾ 15000 വോട്ട് ബിജെപിക്ക് കുറഞ്ഞു. അത്രത്തോളം വോട്ട് യുഡിഎഫിന് കിട്ടി. കഴിഞ്ഞ തവണ കോൺഗ്രസ് വോട്ട് ബിജെപിക്ക് കിട്ടിയെന്ന് ഉറപ്പാക്കുന്നു. നിരവധി മണ്ഡലങ്ങളിൽ വോട്ട് മറിച്ചിട്ടും മതനിരപേക്ഷ ചിന്താഗതിക്കാരുടെ അകമഴിഞ്ഞ പിന്തുണ എൽഡിഎഫിന് കിട്ടി. ഇവിടെ ചിന്തിക്കേണ്ട കാര്യം ഒരു രാഷ്ട്രീയപാർട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാർത്ഥിക്ക് നൽകാതെ എൽഡിഎഫിനെ പരാജയപ്പെടുത്താൻ മറിച്ചുകൊടുക്കുന്നു. അത് ശരിയായ കച്ചവട രീതിയാണ്. രാഷ്ട്രീയമായ കൂട്ടുകെട്ടല്ല. പല സാമ്പത്തിക ഇടപാടിനെ കുറിച്ചും കേൾക്കുന്നുണ്ട്. 

സാമ്പത്തിക താത്പര്യം ഉള്ള ആളുകൾ കച്ചവടം ഉറപ്പിക്കുകയും അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കൾ ഞങ്ങൾ ജയിച്ചെന്നും കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനമനസ് അതിനൊപ്പമായിരുന്നില്ല.  അതാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തോതിൽ വിജയം സമ്മാനിച്ചത്. നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ലെന്ന് വിരലുയർത്തി പറയുമ്പോൾ നൽകിയ സന്ദേശം അണികൾക്ക് കൊടുക്കുകയായിരുന്നു. ജനം ജീവിതാനുഭവത്തെ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്തത്. കേരളത്തിൽ എല്ലായിടത്തും എൽഡിഎഫിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു. അത്തരമൊരു പരാമർശം കൊണ്ട് അതിനെ അട്ടിമറിക്കാൻ കഴിയുമായിരുന്നില്ല. എന്ത് കാര്യവും തെറ്റായി അവതരിപ്പിക്കാൻ യുഡിഎഫ് മടിക്കില്ല. വ്യാപകമായി ഇത് നടക്കുമ്പോൾ ഇത് ഏതെങ്കിലും പ്രദേശത്തെ മാത്രം കാര്യമല്ല. നേതൃ തലത്തിൽ തന്നെ അതിന്റെ വ്യക്തമായ ധാരണയുണ്ടാവും.
  
ഇന്നത്തെ മഹാമാരിയെ നേരിടുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള നിലപാട് നല്ല രീതിയിൽ സ്വീകരിക്കാൻ എല്ലാ പാർട്ടികളും സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഒരു ദിവസത്തേതല്ല. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി എല്ലാവരും വീടുകളിൽ ഒതുങ്ങി. അങ്ങേയറ്റം മാതൃകയാണ്. നാടിന്റെ അഭിമാനിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ ആവേശം കാണിക്കുന്നവരാണ് നമ്മൾ. അവർക്ക് നാടിന്റെ ഇന്നത്തെ നിലയെ തിരിച്ചറിയാനായി. ഇതൊക്കെ നമുക്ക് മാത്രം സാധിക്കാവുന്ന കാര്യമാണ്. ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. തുടക്കം മുതൽ കഴിഞ്ഞ നിയമസഭയിൽ നേടിയതിലേറെ സീറ്റ് ഇക്കുറി നേടുമെന്ന് അതുകൊണ്ട് തന്നെയാണ് പറഞ്ഞത്. അത് തന്നെയാണ് ജനം പ്രകടിപ്പിച്ചത്.

വോട്ട് കച്ചവടത്തിൽ യഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത് സംസ്ഥാന സർക്കാർ മാത്രമല്ല. അത് വേണമെങ്കിൽ വേറെ നോക്കാം. ബിജെപിയാണ് ഇത് ഗൗരവമായി പരിശോധിക്കേണ്ടത്. അവരുടെ പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷനും അടക്കമുള്ളവർ ഓരോ മണ്ഡലത്തിലും പോയി പ്രചാരണം നടത്തി. അവിടെ പോലും വോട്ട് കുറയുന്നത് ബിജെപിയുടെ സംഘടനാ ശേഷിയെ ബാധിക്കും. ഇത്തരം നെറികേടുകൾ നേരത്തെ സംസ്ഥാനത്ത് നടന്നിരുന്നു.  അത്തരം കാര്യങ്ങൾ പരിശോധിക്കാൻ അവർ സന്നദ്ധരാവണം. പാർട്ടിയുടെ ഒപ്പം നിൽക്കുന്ന ആളുകളെ കാണിച്ച് പണം വാങ്ങുന്ന നിലയിൽ അധപ്പതിക്കരുത്.

സംസ്ഥാനത്ത് മതനിരപേക്ഷ ചിന്താഗതിക്കാർ അത് സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ക്ഷേമ പ്രവർത്തനം മുടങ്ങരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഏത് മതത്തിൽ പെട്ടവരായാലും ഒരു മതത്തിലും ഇല്ലാത്തവരായാലും എല്ലാവരും സമാന ചിന്താഗതിക്കാരാണ്. അവരെല്ലാം ഇടതുപക്ഷത്തെ പിന്തുണച്ചു. 

ഇവിടെ എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വലിയ ശ്രമം നടന്നിട്ടുണ്ട്. രാഷ്ട്രീയമായ യോജിച്ച നില യുഡിഎഫും ബിജെപിയും നടത്തി. രണ്ട് കൂട്ടർക്കും ഒരേ നിലപാടായിരുന്നു. യുഡിഎഫ് നേതാക്കൾ പറയുന്ന കാര്യം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രാവർത്തികമാക്കുന്ന നില വന്നു. ഇതിലൂടെ എൽഡിഎഫിനെ ദുർബലപ്പെടുത്താമെന്ന് അവർ പ്രതീക്ഷിച്ചു. ജനങ്ങളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്. അവർക്ക് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് അനുമതി കൊടുക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി എതിർത്തത് ഇടതുപക്ഷമാണ്. ആ നിലപാടാണ് ഇവിടെയും സ്വീകരിച്ചു. ബോധപൂർവം സമൂഹത്തിലെ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമം ചെറുതായിരുന്നില്ല. വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. അതിന്റെ കാര്യം അന്വേഷണത്തിലാണ്. അന്വേഷണത്തിലൂടെ വ്യക്തമാകട്ടെ. നാട്ടുകാർ എങ്ങിനെയാണ് അതിനെ എടുത്തത്? ശുദ്ധഭോഷ്ക് എന്ന നിലയിൽ തന്നെയാണ്.

ആലപ്പുഴയും അമ്പലപ്പുഴയും കൊട്ടാരക്കരയും ജയിച്ചു. കുണ്ടറയിൽ മേഴ്സിക്കുട്ടിയെ പരാജയപ്പെടുത്താൻ അവിശുദ്ധ കൂട്ടുകെട്ടുണ്ടായി. എല്ലാ ആഘോഷങ്ങളും നടക്കാതിരിക്കുകയാണ്. സത്യപ്രതിജ്ഞയുടെ കാര്യം സാവകാശം ആലോചിക്കാം. അതിന് എൽഡിഎഫ് യോഗം നടക്കണം. കൊവിഡ് വ്യാപിക്കാതിരിക്കാനാണ് ശ്രദ്ധ. അതിനോടൊപ്പം മറ്റ് കാര്യങ്ങളും ആലോചിക്കാം. മന്ത്രിസഭാ രൂപീകരണം വിവിധ പാർട്ടികൾ കൂടി ആലോചിക്കുന്നതാണ്. അതിന് ശേഷമേ ചിത്രം വ്യക്തമാവൂ. വാക്സീൻ ആവശ്യപ്പെട്ടതിൽ ഒരു ചെറിയ ഭാഗം അനുവദിച്ചെന്ന് പറയുന്നുണ്ട്. കൂടുതൽ വാക്സീന് വേണ്ടി ശ്രമം നടത്തുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios