രാജ്യത്തിൻ്റെ അഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഈ ആരോപണം ഉന്നയിച്ചത്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിഷ് ഉന്നയിച്ച ആരോപണങ്ങൾ പ്രചരണവിഷയമാക്കാനൊരുങ്ങി ബിജെപി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചെന്ന് ശംഖുമുഖത്ത് നടന്ന ബിജെപി വിജയ് യാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. 

രാജ്യത്തിൻ്റെ അഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഈ ആരോപണം ഉന്നയിച്ചത്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അമിത് ഷാ വെറുതെ ആരോപണം ഉന്നയിക്കില്ല. സ്വര്‍ണക്കടത്തിലെ ദുരൂഹമരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മറുപടിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. 

ശംഖുമുഖം പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞത് - 

ഡോളര്‍ക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ? സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നല്‍കി നിങ്ങള്‍ നിയമിച്ചത് ശരിയാണോ? നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് ശരിയാണോ? നിങ്ങളും നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്രയില്‍ പ്രതിയായ ഈ സ്ത്രീയെ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുപ്പിച്ചുവോ? സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശകയാണെന്ന ആരോപണം ശരിയാണോ? സ്വര്‍ണകടത്ത് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ? സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നോ? പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി.

കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന ആമുഖത്തോടെയാണ് അമിത്ഷാ ചോദ്യശരങ്ങള്‍ ഉന്നയിച്ചത്.