'കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് സുധാകരന്റെ ഉറപ്പ്'; തൃത്താലയിൽ കലാപക്കൊടി താഴ്ത്തി ബാലചന്ദ്രന്
കെപിസിസി സമിതിയില്‍ പരിഗണനവേണമെന്ന് ബാലചന്ദ്രനും ഒപ്പമുള്ള പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് സുധാകരന് ഉറപ്പ് നല്കി.
പാലക്കാട്: തൃത്താലയില്‍ മുന്‍ ഡിസിസി അധ്യക്ഷന്‍ സി വി ബാലചന്ദ്രന് ഉയര്‍ത്തിയ കലാപക്കൊടി താഴ്ത്തി. കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് കൂടിക്കാഴ്ചയില്‍ കെ സുധാകരന് ഉറപ്പ് നല്‍കിയതോടെയാണ് വിമത നീക്കം അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെയാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ സി വി ബാലചന്ദ്രന്റെ വീട്ടില്‍ സുധാകരനെത്തിയത്.
കെപിസിസി സമിതിയില്‍ പരിഗണനവേണമെന്ന് ബാലചന്ദ്രനും ഒപ്പമുള്ള പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് സുധാകരന് ഉറപ്പ് നല്കി. ഇന്നലെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചിരുന്നു.
ഇടഞ്ഞുനിന്ന ബാലചന്ദ്രനെ തളയ്ക്കാന്‍ നീക്കമുണ്ടായില്ലെങ്കില്‍ ജില്ലയിലെ ആകെയുള്ള രണ്ടു സീറ്റുകളിലൊന്നായ തൃത്താല കോണ്‍ഗ്രസിന് വെല്ലുവിളിയായേനെ. വി ടി ബല്‍റാമിനെതിരെ എംബി രാജേഷിനെയാണ് സിപിഎം രംഗത്തിറക്കുന്നത്.