Asianet News MalayalamAsianet News Malayalam

യുഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തം, സർക്കാരിനെതിരെ ഇല്ലാക്കഥ മെനയുന്നു: മുഖ്യമന്ത്രി

പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചെന്നാരോപിച്ചു. ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ വ്യക്തമാക്കി

Chief Minister accuses UDF for friendship with BJP
Author
Kannur, First Published Mar 8, 2021, 6:13 PM IST

കണ്ണൂർ: സർക്കാരിന്റെ പ്രവർത്തനത്തിൽ വന്ന കുറവുകളാണ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ ശ്രമിക്കുക. എന്നാൽ ആ വഴിക്കല്ല കേരളത്തിലെ പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ വഴിവിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. ഒരു ഘട്ടത്തിൽ അവർ പയറ്റി നോക്കിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തം രൂപപ്പെട്ടു. ഇരുവരും ചേർന്ന് സർക്കാരിനെതിരെ ഇല്ലാക്കഥ മെനയുകയാണ്. ബിജെപി നേതാവ് രാവിലെ പറയുന്നത് പ്രതിപക്ഷ നേതാവ് വൈകീട്ട് പറയുന്നു. സ്വർണക്കടത്ത് കണ്ടെത്തേണ്ട കസ്റ്റംസ് കേന്ദ്രത്തിന്റെ കീഴിലാണ്. നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നപ്പോൾ അന്വേഷണത്തിനായി കേന്ദ്രത്തിന് കത്തയച്ചു. 

കള്ളക്കടത്തിലെ കുറ്റവാളികളെ പിടികൂടാനായിരുന്നില്ല പ്രതിപക്ഷത്തിന് താത്പര്യം. പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചെന്നാരോപിച്ചു. ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ അന്വേഷണം നല്ല നിലയിൽ നടന്നു. ഈ വിഷയത്തിൽ സംസ്ഥാനത്തിന് ഉത്തരവാദിത്തമില്ല, എല്ലാ കാര്യങ്ങളും ചെയ്യണ്ടത് കേന്ദ്രമാണ്.

എൽഡിഎഫിനെ ആക്ഷേപിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ വല്ലാതെ കുടെ നിന്നു. എൽഡിഎഫിനെ പറ്റില്ല, കോൺഗ്രസിനെ എപ്പോൾ വേണമെങ്കിലും വാരാമെന്ന് ബിജെപിക്കറിയാം. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത്. ഇവിടെയാകെ അഴിമതി ആണെന്ന് പറയുന്നു. നാടിനെ അമിത് ഷാ അപമാനിക്കുമ്പോൾ ഇവിടത്തെ കോൺഗ്രസുകാർ കൂടെ നിൽക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസിക്ക് വേഗം പോരെന്ന് രാഹുൽ ഗാന്ധി പറയുന്നു. എപ്പോൾ വേണമെങ്കിലും ബി ജെ പി യിലേക്ക് പോകാൻ തയ്യാറായ കോൺഗ്രസുകാർ കേരളത്തിലുണ്ട്. സ്ഥാനത്തുള്ളവർ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു. വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തതല്ല. 2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ് എന്നും പിണറായി വിജയൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios