വേനൽച്ചൂട് കനത്തതോടെ മാന്നാറിലെ ജനവാസ മേഖലകളിൽ പാമ്പുശല്യം രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി അടുക്കളയിൽ വെച്ച് യുവതിക്ക് അണലിയുടെ കടിയേറ്റു, അതേസമയം കാടുപിടിച്ച പറമ്പുകളാണ് ഇഴജന്തുക്കളുടെ താവളമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാന്നാർ: വേനൽച്ചൂട് കനത്തതോടെ മാന്നാറിൽ ജനവാസ മേഖലകളിൽ പാമ്പുശല്യം രൂക്ഷമാകുന്നു. കുരട്ടിശ്ശേരി വാന്യത്ത് പടിഞ്ഞാറേതിൽ സുറുമിക്ക് (34) കഴിഞ്ഞദിവസം അണലിയുടെ കടിയേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിൽക്കുമ്പോഴാണ് സംഭവം. കാലിൽ പെരുപ്പ് അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചപ്പോഴാണ് അടുക്കളയിൽനിന്ന് പുറത്തേക്കിറങ്ങുന്ന അണലിയെ കണ്ടത്. ഉടൻതന്നെ സുറുമിയുടെ പിതാവ് ഒരു കുപ്പി തുറന്നുവെച്ച് പാമ്പിനെ അതിനുള്ളിലാക്കി. തുടർന്ന് പാമ്പടങ്ങിയ കുപ്പിയുമായി സുറുമിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
സുറുമിയുടെ വീടിനോടുചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പറമ്പും വർഷങ്ങളായി തരിശുകിടക്കുന്ന പാടവുമാണ് ഇഴജന്തുക്കളുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. പറമ്പിലെ കാടുവെട്ടിത്തെളിക്കാൻ വാർഡ് മെമ്പർ കലാധരൻ കൈലാസം ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും ഉടമകൾ തയ്യാറായിട്ടില്ല. പ്രദേശത്തെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ, പത്രവിതരണക്കാരനായ അജീഷ് കൊടാകേരിൽ കഴിഞ്ഞ ദിവസം പുലർച്ചെ പാമ്പുകടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് പന്നായിക്കടവ്-മുല്ലശ്ശേരിക്കടവ് റോഡിൽവച്ചാണ് ഇദ്ദേഹം മൂർഖൻ പാമ്പിനെ കണ്ടത്. രണ്ടാം വാർഡിൽ പാവുക്കര പന്തലാറ്റിൽപടി കൊച്ചുവീട്ടിൽ റോഡിൽ ഒരു കാറിനടിയിൽനിന്ന് അണലി ഇറങ്ങിപ്പോകുന്നത് കണ്ടതായും ഇദ്ദേഹം വ്യക്തമാക്കുന്നു.


