മുഖ്യമന്ത്രിയുടെ ഓഫീസിലുൾപ്പെടെ തട്ടിപ്പ് സംഘം വിലസുകയാണെന്നും എൽഡിഎഫിന്റെ അഴിമതി ചോദ്യം ചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

കോട്ടയം: പിസി ജോർജ്ജുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുന്നണി പ്രവേശത്തിൽ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

കിഫ്ബിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് സുരേന്ദ്രൻ

കിഫ്ബിക്കെതിരെ കേസെടുത്ത ഇ‍ഡി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ കൂടുതൽ പലിശയ്ക്കെടുക്കുകയാണെന്നും ഇത് മുൻകൂട്ടികണ്ടാണ് സിഎജി റിപ്പോ‍ർട്ട് ഐസക്ക് ചോർത്തിയതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 

പദ്ധതി നടപ്പിലെ അഴിമതിയിൽ രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ സംസ്ഥാന സർക്കാർ പദ്ധതികളിൽ നിയമലംഘനം നടക്കുന്നതായി ആരോപിച്ചു. ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണെന്നു കൊള്ളയ്ക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രൻ ചമയുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

ആഴക്കടൽ മത്സ്യ ബന്ധനത്തിലും മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലുൾപ്പെടെ തട്ടിപ്പ് സംഘം വിലസുകയാണെന്നും എൽഡിഎഫിന്റെ അഴിമതി ചോദ്യം ചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.