വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കും. ഇവിടെ കെകെ രമ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചനകളുണ്ട്. എൻ വേണുവാകും ആർഎംപി സ്ഥാനാർത്ഥി അങ്ങനെയെങ്കിൽ കോൺഗ്രസ് വേണുവിനെ പിന്തുണച്ചേക്കും.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകും. വടകര സീറ്റും പേരാമ്പ്ര സീറ്റും ഒഴിച്ചിട്ടുള്ള പട്ടികയാണ് തയ്യാറാക്കിയതെന്നാണ് സൂചന. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കും. ഇവിടെ കെകെ രമ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചനകളുണ്ട്. എൻ വേണുവാകും ആർഎംപി സ്ഥാനാർത്ഥി അങ്ങനെയെങ്കിൽ കോൺഗ്രസ് വേണുവിനെ പിന്തുണച്ചേക്കും. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായിരുന്ന പേരാമ്പ്ര ലീഗിന് നൽകിയേക്കുമെന്നാണ് സൂചന. ഈ സീറ്റ് കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. ചടയമംഗലത്തിന് പകരം ലീഗിന് പുനലൂരും നൽകിയേക്കും. ചടയമംഗലം ലീഗിനെന്ന സൂചനകളെ തുടർന്ന് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിലായിരുന്നു. ഇത് കണക്കിലെടുത്താണ് നീക്കം. ചടയമംഗലത്ത് കെ പി സി സി ജനറൽ സെക്രട്ടറി എംഎം നസീർ സ്ഥാനാർത്ഥിയാകും. 

നെയ്യാറ്റിൻകരയിൽ ആർ സെൽവരാജ് അന്തിമ പട്ടികയിൽ ഇടം പിടിച്ചു. സഭയുടെ പിന്തുണ ശെൽവരാജിനെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ശെൽവരാജിനെ അന്തിമ പട്ടികയിലേക്ക് പരിഗണിച്ചത്. നേരത്തെ വിനോദ് കോട്ടുകാലായിരുന്നു ഹൈക്കമാൻഡ് പട്ടികയിലുണ്ടായിരുന്നത്. 

വൈകുന്നേരം ആറ് മണിക്ക് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകും.തെരഞ്ഞെടുപ്പ് സമിതിയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഇതിന് ശേഷമാകും പ്രഖ്യാപനം. നേമത്ത് ഉമ്മൻ ചാണ്ടി സജീവ പരിഗണനയിലുണ്ട്. എന്നാൽ നേമം ഏറ്റെടുക്കരുതെന്നാണ് ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ നിലപാട്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ്‌ നേതൃത്വം വ്യക്തമാക്കുന്നത്.