Asianet News MalayalamAsianet News Malayalam

വോട്ടെണ്ണൽ; അന്തിമ ക്രമീകരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജൻറുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോംഗ് റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകൾ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും.

counting of votes election Commission announces final arrangements
Author
Thiruvananthapuram, First Published Apr 29, 2021, 5:32 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ്  സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിൽ 527 ഹാളുകൾ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണം.

ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാൻ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്‌ട്രോംഗ് റൂമുകളുമാണുള്ളത്. 
49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്‌റ്റേറ്റ് ആംഡ് പോലീസ് ബറ്റാലിയനും സംസ്ഥാന പോലീസ് സേനയുമാണ് രണ്ടുതല സുരക്ഷയും സ്‌ട്രോങ്ങ് റൂമുകളിലുണ്ട്. റിസർവ് ഉൾപ്പെടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും, 54349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് 2594 ബാലറ്റ് യൂണിറ്റുകളും, 2578 കൺട്രോൾ യൂണിറ്റുകളും 2851 വി.വി പാറ്റ് മെഷീനുകളാണ് റിസർവ് ഉൾപ്പെടെ ഉപയോഗിച്ചിരിക്കുന്നത്. 

വോട്ടെണ്ണൽ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ൽനിന്ന് 633 ആയി ഉയർന്നിട്ടുണ്ട് .(78 ശതമാനം വർധന).  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഒരു ഹാളിൽ 14 ടേബിളുകൾ ഉണ്ടായിരുന്നത്, ഇത്തവണ കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ ഒരു ഹാളിൽ ഏഴായി കുറച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വർധനവുണ്ടായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. റിസർവ് ഉൾപ്പെടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജൻറുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോംഗ് റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകൾ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും. 
584238 തപാൽ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതിൽ 296691 പേർ 80 വയസ് കഴിഞ്ഞവരും 51711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32633 അവശ്യസർവീസ് വോട്ടർമാരും 202602 പേർ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രിൽ 28 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകളുടെ എണ്ണം 454237 ആണ്.

Follow Us:
Download App:
  • android
  • ios