ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. മുഹമ്മദ് മുഹ്സീൻ പട്ടാമ്പിയിൽ നിന്നും എൽ​ദോ എബ്രഹാം മൂവാറ്റുപുഴയിൽ നിന്നും ജനവിധി തേടും. ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അന്തിമരൂപം നൽകിയിരിക്കുന്നത്. നാല് മണ്ഡലങ്ങളിലെ തീരുമാനം നാളെയാകും ഉണ്ടാകുക. ചടയമം​ഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിപട്ടികയാണ് പുറത്തുവരാനുള്ളത്. 

നെടുമങ്ങാട്- ജി ആർ അനിൽ, ചിറയിൻകീഴ് -വി ശശി, ചാത്തന്നൂർ- ജി എസ് ജയലാൽ, പുനലൂർ -പിഎസ് സുപാൽ, കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ, ചേർത്തല -പി പ്രസാദ്, വൈക്കം- സി.കെ ആശ, പീരുമേട് -വാഴൂർ സോമൻ, തൃശൂർ -പി ബാലചന്ദ്രൻ, ഒല്ലൂർ- കെ രാജൻ, കയ്പ്പമംഗലം- ഇ.ടി. ടൈസൺ, കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ, മണ്ണാർക്കാട് -സുരേഷ് രാജ്, മഞ്ചേരി -അബ്ദുൾ നാസർ, തിരൂരങ്ങാടി- അജിത്ത് കോളോടി, ഏറനാട്- കെ ടി അബ്ദുൽ റഹ്മാൻ, നാദാപുരം- ഇ കെ വിജയൻ, അടൂർ- ചിറ്റയം ഗോപകുമാർ എന്നിങ്ങനെയാണ് പുറത്തുവന്ന സ്ഥാനാർത്ഥി പട്ടിക. 

വൈക്കം സീറ്റിൽ മത്സരിക്കുന്ന സി കെ ആശ മാത്രമാണ് പട്ടികയിലെ വനിത. വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നു. ഒരു പുരുഷാധിപത്യ പാർട്ടിയായി സിപിഐ മാറരുത്. വനിതാ സംവരണത്തിലടക്കം പാർട്ടി ഉയർത്തിപ്പിടിക്കുന്ന ദേശീയ നിലപാട് പ്രഹസനമാണോ എന്ന ചോദ്യമടക്കം കൗൺസിലിൽ ഉയർന്നു. യുവജനപ്രാതിനിധ്യവും പട്ടികയിൽ ഇല്ല. എഐവൈഎഫ് നേതാക്കൾക്കാർക്കും പട്ടികയിൽ ഇടമില്ല.